എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനെത്തിയ വിനു വർഗീസാണ് പരാതി നൽകിയത്. ശുചീകരണത്തിനിടെ പാമ്പിനെ കണ്ടില്ലെന്ന ജീവനക്കാരുടെ മൊഴിയെ തുടർന്ന് സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരൻ സീറ്റിലിരുന്നതിന് പിന്നാലെ കണ്ടത് ചത്ത പാമ്പിനെ. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരതിന്റെ സി-6 കോച്ചിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തീവണ്ടി പുറപ്പെടുന്നതിന് മുൻപാണ് സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ റെയിൽവേ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തീവണ്ടി പുറപ്പെട്ടത്.

എറണാകുളത്തെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പം കോയമ്പത്തൂരിലേക്ക് പോകാനായാണ് വന്ദേഭാരതിൽ കയറിയത്. സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. അണലി പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതാകാം മരണകാരണമെന്നാണ് വിനുവിന്റെ സംശയം.

തനിക്ക് മുൻപ് മറ്റൊരു യാത്രക്കാരനും പാമ്പിനെ കണ്ടിരുന്നെങ്കിലും അത് കളിപ്പാട്ടമാണെന്നാണ് കരുതിയതെന്ന് വിനു പറഞ്ഞു. സംഭവത്തിന് പിന്നാലെ ‘റെയിൽമദദ്’ പോർട്ടലിലൂടെ പരാതി നൽകി. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ മാറ്റുകയായിരുന്നു. 'നമ്മൾ എന്ത് വിശ്വസിച്ചാണ് സീറ്റിലിരിക്കുക. ഇത്രയും പണം മുടക്കിയല്ലേ യാത്ര ചെയ്യുന്നത്. പുറമേ നിന്ന് ഒരാൾ കൊണ്ടുവന്നിട്ടതല്ലെന്ന് വ്യക്തമാണ്. പരാതിപ്പെട്ടപ്പോൾ റെയിൽവേ ജീവനക്കാർ വന്ന് മാപ്പെല്ലാം പറഞ്ഞു,' വിനു പറഞ്ഞു.

അതേസമയം, ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എത്തിയ വന്ദേഭാരതായിരുന്നു ഇതെന്നും ശുചീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് തീവണ്ടി യാത്രയ്ക്ക് തയ്യാറാക്കിയതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. വന്ദേഭാരതിലെ ശുചീകരണത്തൊഴിലാളികൾ തന്നെയാണ് സീറ്റുകളുൾപ്പെടെ വൃത്തിയാക്കുന്നത്. എന്നാൽ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടിട്ടില്ലെന്നാണ് തൊഴിലാളികളുടെ വിശദീകരണം.

ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്തിയില്ലെന്ന ജീവനക്കാരുടെ മൊഴിയാണ് സംഭവത്തിൽ റെയിൽവേയെ കുഴക്കുന്നത്. വന്ദേഭാരതിൽ പാമ്പ് എങ്ങനെ എത്തിപ്പെട്ടുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ വ്യക്തമാകുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.