തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ തീരുമാനമായി. വാട്ടർ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും മേയർ വി.വി രാജേഷ് ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിലെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പരിഹാരം കാണുന്നതിനായി കൂടുതൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ തീരുമാനം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കുടിവെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും വാട്ടർ അതോറിട്ടി കേട്ടില്ലെന്ന് മേയർ വി.വി രാജേഷ് പറഞ്ഞു. അരുവിക്കരയിലെ ട്രാൻൻസ്ഫോമർ അറ്റകുറ്റപ്പണിയുടെ പേരിൽ മുടങ്ങിയ ജലവിതരണം ഇതുവരെ പലേടത്തും പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ജലവിതരണം മുടങ്ങിയതോടെ 107 ടാങ്കറുകളിൽ ഇപ്പോൾ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇനി 60 ടാങ്കറുകളിൽ കൂടി വെള്ളമെത്തിക്കും. രണ്ട് ദിവസത്തിനകം ഇതും നടപ്പിലാക്കുമെന്നും മേയർ പറഞ്ഞു. ഒരു വാർഡിൽ ഒരു ടാങ്കർ എന്ന കണക്കിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മാത്രം 8 ടാങ്കറുകളിൽ വെള്ളമെത്തിക്കും. വാട്ടർ അതോറിട്ടി ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാത്തത് സംബന്ധിച്ച് കോർപ്പറേഷൻ ബിൽ കുടിശ്ശിക വരുത്തിയെന്നായിരുന്നു പറഞ്ഞിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും കൗൺസിലർമാരും കോർപറേഷൻ ജീവനക്കാരും സംയുക്തമായി നടത്തിയ ചർച്ചയിൽ ബിൽ കുടിശ്ശികയില്ലെന്നായിരുന്നു കോർപറേഷൻ ജീവനക്കാർ പറഞ്ഞത്. ഇത് വാട്ടർ അതോറിട്ടി സമ്മതിക്കുകയും ചെയ്തു. വാട്ടർ അതോറിറ്റിയിൽ നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും പൈപ്പിലെ ലീക്ക് ആറ്റുകാൽ ഉത്സവത്തിന് മുമ്പേ ചെയ്തു തീർക്കേണ്ട പണികളായിരുന്നുവെന്നും മേയർ പറഞ്ഞു. ഗ്യാസ് ലൈനിനായി കുഴിയെടുത്ത് പൈപ്പ് പൊട്ടിയ സ്ഥലങ്ങളിൽ കോർപ്പറേഷൻ പ്ലംബർമാരുടെ നേതൃത്വത്തിൽ പണികൾ വേഗത്തിൽ പൂർത്തിയാക്കാനും മേയർ നിർദേശം നൽകി.