കാറിൻ്റെ പുറകുവശത്ത് ഘടിപ്പിച്ച ലൈറ്റിന് തീവ്രത കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാറുടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. ആർടിഒ ആണ് നടപടിയെടുത്തത്. ലൈറ്റ് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടാണെന്ന് പരാതി ലഭിച്ചിരുന്നു.

കോഴിക്കോട്: വാഹനത്തില്‍ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച കാര്‍ ഉടമക്കെതിരെ ആര്‍ടിഒ നടപടി സ്വീകരിച്ചു. വടകര കുന്നുമ്മക്കര സ്വദേശി അഭിനന്ദിനെതിരെയാണ് നടപടി. ഇദ്ദേഹത്തിൻ്റെ ലൈസന്‍സ് റദ്ദ് ചെയ്‌ത ആർടിഒ, എടപ്പാളിലെ റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ അഭിനന്ദിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അഭിനന്ദിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറിലാണ് മാറ്റം വരുത്തിയത്. കെഎല്‍ 13 എല്‍ 3419 നമ്പറിലുള്ള മാരുതി സെന്‍ കാറിന്റെ പുറകുവശത്ത് അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചതാണ് തെറ്റ്. വാഹനത്തിൻ്റെ പുറകിൽ വരുന്ന ഡ്രൈവര്‍മാര്‍ക്ക് കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ലൈറ്റാണ് ഘടിപ്പിച്ചത്. ഇത് സംബന്ധിച്ച് ആർടിഒയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വടകര ആര്‍ടിഒ, പി രാജേഷാണ് അഭിനന്ദിനെതിരെ നടപടിയെടുത്തത്. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.