അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റന്‍ഡര്‍ ഗ്രേഡ് 2, എല്‍ ഡി ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ എട്ട് തസ്തികകളാണ് ഇടമലക്കുടിയിലും ചട്ടമൂന്നാറിലും രൂപീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും എട്ട് വീതം സ്ഥിരം തസ്തികകള്‍ അനുവദിച്ചു. ഇവിടെ ഒഴിവുകള്‍ പി എസ് സിക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

അസിസ്റ്റന്റ് സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റന്‍ഡര്‍ ഗ്രേഡ് 2, എല്‍ ഡി ക്ലാര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ എട്ട് തസ്തികകളാണ് ഇടമലക്കുടിയിലും ചട്ടമൂന്നാറിലും രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ആശുപത്രികൾ പൂർണ സജ്ജമാകുന്നതോടെ ഇപ്പോൾ ബുദ്ധിമുട്ടുന്ന ഇവിടത്തെ ആദിവാസി ജനവിഭാഗത്തിന് വളരെയേറെ ആശ്വാസം കിട്ടുമെന്നും മന്ത്രി പറഞ്ഞു.