ജൂലൈ മാസം തമിഴ്‌നാട്ടിലെ ബന്ധുവിന്റെ വീട്ടിലെത്തി വിവാഹ ചടങ്ങില്‍ പങ്കെടുത്താണ് ഡോക്ടര്‍ മൂന്നാറിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വക വയ്ക്കാതെ ടാറ്റാ ടീ കമ്പനിയുടെ മാനേജ്മെന്റ് അധികൃതര്‍ തൊഴിലാളികളടക്കമെത്തുന്ന അത്യാഹിത വിഭാഗത്തില്‍ ഇദ്ദേഹത്തെ ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. 

ഇടുക്കി: മൂന്നാറില്‍ കൊവിഡ് പടര്‍ന്നുപിടിച്ചതില്‍ ടാറ്റാ ടീ കമ്പനിയുടെ മാനേജ്മെന്റ് അധിക്യതര്‍ക്ക് വീഴ്ച സംഭവിച്ചതായുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം. ജൂലൈ മാസം തമിഴ്‌നാട്ടിലെ ബന്ധുവിന്റെ വീട്ടിലെത്തി വിവാഹ ചടങ്ങില്‍ പങ്കെടുത്താണ് ഡോക്ടര്‍ മൂന്നാറിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വകവെയ്ക്കാതെ ടാറ്റാ ടീ കമ്പനിയുടെ മാനേജ്മെന്റ് അധികൃതര്‍ തൊഴിലാളികളടക്കമെത്തുന്ന അത്യാഹിത വിഭാഗത്തില്‍ ഇദ്ദേഹത്തെ ജോലി ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. 

ഇദ്ദേഹം തമിഴ്‌നാട്ടില്‍ പോയതായി അധികൃതര്‍ക്ക് വിവരമുണ്ടായിരുന്നു. തന്നെയുമല്ല ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ജൂലൈ-17 നാണ് ഡോക്ടര്‍ക്ക് രോഗം കണ്ടെത്തിയത്. എന്നാല്‍ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നഴ്‌സടക്കമുള്ളവരെ നിരീക്ഷണത്തില്‍ കയറാന്‍ വേണ്ട അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കി മൂന്നാറിനെ സംരക്ഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ മൂന്നാറില്‍ ടാറ്റാ ടീ ഉടമസ്ഥതയിലുള്ള ആശുപത്രി അധിക്യതര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ ആശുപത്രി അധിക്യതര്‍ക്കെതിരെ ജില്ലാ ഭരണകൂടവും പൊലീസും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരടക്കം 18 പേര്‍ക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇവരുടെ ബന്ധുക്കളടക്കം 360 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രശ്‌നങ്ങള്‍ ഇത്രയധികം സങ്കീര്‍ണ്ണമാകാകാന്‍ കാരണമായ ആശുപത്രി അധിക്യതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്.