വാറ്റുകേന്ദ്രത്തില്‍ റെയ്ഡ്: 530 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു
വനപ്രദേശത്തെ വാറ്റുകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 530 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
കോഴിക്കോട്: വനപ്രദേശത്തെ വാറ്റു കേന്ദ്രത്തില്‍ താമരശ്ശേരി എക്‌സൈസ് നടത്തിയ റെയ്ഡിൽ 530 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. കാന്തലാട് തെങ്ങിന്‍കുന്ന് ഭാഗത്ത് വന്‍ തോതില്‍ വ്യാജ വാറ്റ് നടക്കുന്നതായും വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നും ചാരായം എത്തിക്കുന്നതായുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് സംഘം പരിശോധനക്കെത്തിയത്.
ഊടുവഴികളിലൂടെ എക്‌സൈസ് സംഘം വനപ്രദേശത്ത് എത്തുമ്പോഴേക്കും വാറ്റുകാര്‍ രക്ഷപ്പെട്ടിരുന്നു. വനഭൂമിയിലെ ജെണ്ടക്ക് സമീപം വലിയ ടാര്‍ വീപ്പകളിലും പ്ലാസ്റ്റിക് വീപ്പകളിലും വന്‍തോതിലാണ് ചാരായം വാറ്റിയിരുന്നത്. ഇതിന്നായുള്ള അടുപ്പുകളും മറ്റു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ പി.കെ. അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രസാദ്, വിവേക്, ശ്രീരാജ്, പി.ജെ. മനോജ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.