കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി
കണ്ണൂര്‍ കോര്‍പറേഷന്‍റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്‍റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടിയാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
കണ്ണൂർ: കണ്ണൂർ ചാലക്കുന്നിൽ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. കണ്ണൂർ കോർപ്പറേഷന്‍റെ ഉപയോഗിക്കാത്ത മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് സൾഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾക്ക് നൂറ് കിലോയിൽ അധികം തൂക്കം ഉണ്ടെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടകങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ കോര്‍പറേഷന്‍റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്‍റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടിയാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Also Read: സിപിഎം നേതാവിന്റെ മകന്‍റെ ക്വാറിയില്‍ നിന്നും സ്‌ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടി