വെള്ളം കയറി നശിച്ച സ്കൂളിന് സഹായം; ഫേസ്ബുക്ക് കൂട്ടായ്മ 'അയാം ഫോര്‍ ആലപ്പി' വഴി കമ്പ്യൂട്ടര്‍ ലാബ്
തെലങ്കാനിയിലെ അണ്‍എയിഡഡ് സ്കൂള്‍ അസോസിയേഷനാണ് അയാം ഫോര്‍ ആലപ്പി വഴി സ്കൂളിലെ പിടിഎയ്ക്ക് പണം കൈമാറിയത്. അയാം ഫോര്‍ ആലപ്പി വഴി കിട്ടിയ സഹായമുപയോഗിച്ച് 'നിര്‍മ്മിതി കേന്ദ്ര' തകഴി കുന്നുമ്മയിലെ കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കുകയാണ്. എട്ടുലക്ഷം രൂപ ചെലവില്‍ മികച്ച കെട്ടിടമാക്കാനാണ് നിര്‍മ്മിതി കേന്ദ്രയുടെ ശ്രമം.
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ വെള്ളം കയറി ദുരിതത്തിലായ തിരുമല സ്കൂളിന് ആശ്വാസമായി അയാം ഫോര്‍ ആലപ്പി ഫേസ്ബുക്ക് കൂട്ടായ്മ. കംപ്യൂട്ടറും ഫര്‍ണിച്ചറുകളും അടക്കം രണ്ടുലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്കൂളിൽ നടന്നത്. തകഴി കുന്നുമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എട്ടുലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
കുട്ടനാട് പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ആലപ്പുഴ നഗരസഭയിലെ ഈ സ്കൂളിലും വെള്ളം കയറി. നേരത്തെയുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ലാബും നശിച്ചു. സൗകര്യങ്ങള്‍ തീരെ കുറഞ്ഞ ഇവിടെ സഹായവുമായി അയാം ഫോര്‍ ആലപ്പി എത്തി. നാല് ലാപ്പ് ടോപ്പുകളും കമ്പ്യൂട്ടര്‍ മുറിയും ഫര്‍ണിച്ചറുകളും എല്ലാം നല്‍കി. ഇതുകൂടാതെ പെയിന്‍റിംഗും മറ്റ് അറ്റകുറ്റപ്പണികളും നടത്തി മികച്ചൊരു കമ്പ്യൂട്ടര്‍ ലാബാക്കി മാറ്റി. സ്കൂളില്‍ നടന്ന ചടങ്ങ് ആലപ്പുഴ സബ്കലക്ടര്‍ കൃഷ്ണ തേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
തെലങ്കാനിയിലെ അണ്‍എയിഡഡ് സ്കൂള്‍ അസോസിയേഷനാണ് അയാം ഫോര്‍ ആലപ്പി വഴി സ്കൂളിലെ പിടിഎയ്ക്ക് പണം കൈമാറിയത്. അയാം ഫോര്‍ ആലപ്പി വഴി കിട്ടിയ സഹായമുപയോഗിച്ച് 'നിര്‍മ്മിതി കേന്ദ്ര' തകഴി കുന്നുമ്മയിലെ കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കുകയാണ്. എട്ടുലക്ഷം രൂപ ചെലവില്‍ മികച്ച കെട്ടിടമാക്കാനാണ് നിര്‍മ്മിതി കേന്ദ്രയുടെ ശ്രമം.