'മകൾക്ക് പാരമ്പര്യ ചികിത്സ നൽകാൻ പൊലീസും ഡോക്ടർമാരും അനുവദിക്കുന്നില്ല', പരാതിയുമായി കുടുംബം
വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സിച്ചെങ്കിലും സാംസാരിക്കാനോ വിരലുകൾ ചലിപ്പിക്കാനോ കഴിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്നാണ് പാരമ്പര്യ വൈദ്യനെ കണ്ട് ചികിത്സ ആരംഭിച്ചത്.
മലപ്പുറം: മകളുടെ രോഗം മാറാൻ പാരമ്പര്യ വൈദ്യന്റെ ചികിത്സ ലഭ്യമാക്കാൻ അലോപ്പതി ഡോക്ടർമാരും പൊലീസും അനുവദിക്കുന്നില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. താനാളൂർ പഞ്ചായത്തിലെ കെ പുരം കുണ്ടുങ്ങൽ സ്വദേശികളായ താഹിറ-റസാഖ് ദമ്പതികളാണ് മകൾ റശീദയെ ചികിത്സിക്കാൻ പാരമ്പര്യ വൈദ്യനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്.
റശീദ പ്രത്യേകതരം രോഗം പിടിപ്പെട്ട് കിടപ്പിലാണ്. ആറ് വർഷത്തോളം അലോപതി ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സിച്ചെങ്കിലും സാംസാരിക്കാനോ വിരലുകൾ ചലിപ്പിക്കാനോ കഴിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.
തുടർന്നാണ് പാരമ്പര്യ വൈദ്യനെ കണ്ട് ചികിത്സ ആരംഭിച്ചത്.
ചികിത്സാഫലമായി കുട്ടി അൽപ്പം മാറ്റം വന്ന് നടക്കാൻ ആരംഭിച്ചെന്നും കുടുംബം അറിയിച്ചു. എന്നാൽ അലോപ്പതി ഡോക്ടർമാരും പൊലീസും വീട്ടിലെത്തി വൈദ്യന്റെ ചികിത്സ മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കുട്ടിയുടെ ചികിത്സ മുടങ്ങിയെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് സഹകരണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. വിഷയത്തിൽ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.