ഊട്ടുപുരയില്‍ വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.

തിരുവനന്തപുരം: കല്യാണ സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വരന്‍റേയും വധുവിന്‍റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലടിച്ചു. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയില്‍ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഊട്ടുപുരയില്‍ വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു, ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിച്ചു.

മാറനല്ലൂര്‍ നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പൊലീസ് കല്യാണ മണ്ഡപത്തിലെത്തി. അതേസമയം സംഭവത്തില്‍ ഇരു കൂട്ടരും പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങി. ഇന്ന് രാവിലെ മുതല്‍ അടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറല്‍ ആയിരിക്കുകയാണ്.