കല്ലൂത്താൻ കടവ് ഏരിയ ഡെവലപ്പ്മെന്‍റ് കമ്പനിയാണ് നിർമാണം നടത്തിയത്. പദ്ധതി ആരംഭിക്കുമ്പോള്‍ 140 കുടുബങ്ങള്‍ക്ക് രണ്ട് കിടപ്പു മുറിയോടു കൂടിയ ഫ്ലാറ്റായിരുന്നു വാഗ്ദാനം.
കോഴിക്കോട്: ഏത് നിമിഷവും അടർന്ന് വീഴാവുന്ന മേൽക്കൂരയ്ക്ക് കീഴിൽ കഴിയുകയാണ് കോഴിക്കോട് കല്ലൂത്താൻ കടവ് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ. 4 വർഷം മുൻപ് കോർപ്പറേഷൻ നൽകിയ ഫ്ലാറ്റാണ് ചോർന്നൊലിച്ചും വിള്ളൽ വീണും അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസം ഉറങ്ങിക്കിടന്ന കുട്ടിയുടെ സമീപം സീലിംഗ് അടർന്ന് വീണെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് ഫ്ലാറ്റിലുള്ളവരുടെ ജീവിതം. കല്ലൂത്താൻ കടവ് കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷനാണ് സൗജന്യമായി ഫ്ലാറ്റ് നിർമിച്ചത്.
2019 ൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. ഇന്നിപ്പോള്‍ 4 വർഷം പോലും പൂർത്തിയാകുന്നതിന് മുൻപ് ഫ്ലാറ്റിനുള്ളിൽ ഒന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താമസക്കാർ. പല ഫ്ലാറ്റുകളുടെയും മേൽക്കൂരയുടെ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് അടർന്നു വീഴുകയാണ്. നിർമാണത്തിന് ഉപയോഗിച്ച കമ്പി പുറത്ത് കാണാം. മഴ പെയ്താൽ വെള്ളം ചോർന്നൊലിക്കുന്നു. ഫ്ലാറ്റിന്‍റെ ആറും ഏഴും നിലകളിലാണ് പ്രശ്നം രൂക്ഷം.
കല്ലൂത്താൻ കടവ് ഏരിയ ഡെവലപ്പ്മെന്‍റ് കമ്പനിയാണ് നിർമാണം നടത്തിയത്. പദ്ധതി ആരംഭിക്കുമ്പോള്‍ 140 കുടുബങ്ങള്‍ക്ക് രണ്ട് കിടപ്പു മുറിയോടു കൂടിയ ഫ്ലാറ്റായിരുന്നു വാഗ്ദാനം. എന്നാൽ നിർമാണം കഴിഞ്ഞ് ലഭിച്ചത് ഒരു കിടപ്പുമുറിയുള്ള ഫ്ലാറ്റാണ് ഗുണഭോക്താക്കൾക്ക് ലഭിച്ചത്. നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഫ്ലാറ്റിലുള്ളവർ ആരോപിക്കുന്നു. അറ്റകുറ്റ പണികള്‍ക്കായി താമസക്കാരിൽ നിന്ന് പണം ഈടാക്കുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. താമസക്കാർക്ക് ഒപ്പം നിന്ന് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ഫ്ലാറ്റിന്‍റെ ദുരവസ്ഥ പുറത്ത് വന്നതോടെ കോർപ്പറേഷന്‍റെ പൊതുമരാമതത് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുൻപ് കെട്ടിട്ടത്തിന്‍റെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.
