സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായ സംഘംചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്.

കൊച്ചി: എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ കേസെടുത്ത് പൊലീസ്. സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. അന്യായമായ സംഘംചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചത്. ഇതിന് പിന്നാലെയാണ് കേസ്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താനൊരുങ്ങുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയം തുരുത്തിൽ നടക്കും. ബലപ്രയോഗം പാടില്ലെന്ന നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തിൽ എറണാകുളം റേഞ്ച് ഐജിക്ക് ആലുവ റൂറൽ എസ് പി ഇന്ന് റിപ്പോർട്ട് നൽകും.

മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പൊലീസിനോട് നടപടി നിർത്തിവെക്കാൻ‌ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പൊലീസ് പിരിഞ്ഞുപോവുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല. 

YouTube video player