കാത്തിരിപ്പൊഴിവാകണം; ശ്മശാനത്തിനായി സ്വന്തം ഭൂമി വിട്ടു നൽകി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം
കളക്ട്രേറ്റിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് വിറക് ഉപയോഗിച്ച് ശ്മശാനം പ്രവർത്തിച്ചു തുടങ്ങും. കൊവിഡ് മരണനിരക്ക് കൂടിയ സാഹചര്യത്തിൽ മൃതദേഹങ്ങൾ കാത്തിരിപ്പിനും ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം ആകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നടപടി
തിരുവനന്തപുരം: ശ്മശാനത്തിനായി സ്വന്തം ഭൂമി വിട്ടു നൽകി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് മരണനിരക്ക് കൂടിയ സാഹചര്യത്തിൽ മൃതദേഹങ്ങൾ കാത്തിരിപ്പിനും ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം ആകുകയാണ് ബിനു തോമസ് എന്ന മുൻ ബ്ലോക്ക് പഞ്ചായത് അംഗത്തിന്റെ പ്രവര്‍ത്തിയിലൂടെയുണ്ടാവുന്നത്. കളക്ട്രേറ്റിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് വിറക് ഉപയോഗിച്ച് ശ്മശാനം പ്രവർത്തിച്ചു തുടങ്ങും.
കൊവിഡ് പോസിറ്റീവ് ആയി ആളുകൾ മരണപ്പെടുന്നു. മൃതദേഹങ്ങൾ സംസ്കരിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കാത്തിരിപ്പ് കൂടി വേണ്ടി വരുന്നത് ആളുകള്‍ക്ക് വളരെ അധികം മനോവേദന ഉണ്ടാക്കുന്ന ഒന്നാണ്. മോർച്ചറിയിലും മൊബൈൽ മോർച്ചറിയിലും മൃതദേഹം വച്ച് കാത്തിരിക്കേണ്ടി വരുന്നു. ഇത് വളരെ വേദന ഉളവാക്കുന്ന കാര്യമാണ് അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഇക്കാര്യം പഞ്ചായത്തിനെ അറിയിച്ചത് എന്ന് ബിനു തോമസ് പറഞ്ഞു.
മുക്കുന്നി മലയിൽ തന്റെ ഒരേക്കർ വസ്തുവിന്റെ ഒരുഭാഗം ആണ് താത്കാലിക ശ്മശാനമായി വിട്ടു കൊടുക്കാൻ തീരുമാനിച്ചത്. വിളവൂർക്കൽ പഞ്ചായത്തിന് വേണ്ടി എന്നാണ് തീരുമാനിച്ചത് എങ്കിലും പള്ളിച്ചൽ പഞ്ചായത്തിൽ ഉള്ള വസ്തുവിൽ ജില്ലയിൽ ഏതു ഭാഗത്തു ബുദ്ധിമുട്ടു നേരിടുന്നവർക്കും മുൻകൂട്ടി അറിയിച്ചു എത്തിച്ചാൽ സംസ്കരിക്കാൻ സൗകര്യം പഞ്ചായത്തു ഒരുക്കുമെന്ന് ബിനു തോമസ് പറഞ്ഞു. മൂലമൺ വാർഡ് അംഗമായ സി ഷിബുവാണ് പഞ്ചായത്തിലെ നിലവിലെ സ്ഥിതി ബിനു തോമസിന്റെ മുന്നിൽ അവതരിപ്പിച്ചത്. ശനിയാഴ്ച മാത്രം പഞ്ചായത്തിൽ നാല് മരണങ്ങൾ ആണ് നടന്നത്.
വിളവൂർക്കൽ ഗ്രാമപഞ്ചായത്തും പ്രസിഡണ്ട്, പള്ളിച്ചൽ ഗ്രാമപഞ്ചായത് പ്രസിഡണ്ട് എന്നിവരെ അറിയിക്കുകയും തുടർ നടപടികൾക്കായി ഒരുക്കങ്ങൾ നടത്താൻ അറിയിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പള്ളിച്ചൽ പഞ്ചായത്തു പ്രസിഡണ്ട് മല്ലിക, വൈസ് പ്രസിഡണ്ട് സി ആർ സുനു വിളവൂർക്കൽ ഗ്രാമപഞ്ചായത്തു ടി ലാലി ,വൈസ് പ്രസിഡണ്ട് ജി കെ അനിൽകുമാർ, പഞ്ചായത്തു സി ഷിബുഎന്നിവർ സ്ഥലം സന്ദർശിക്കുകയും കളക്ടറെ വിവരം അറിയിക്കുകയും ചെയ്തു.
മലയിൻകീഴ് മലയം സാം ടി കോട്ടേജിൽ എസ് ടി തോമസ് - എസ് ഫ്ലോറൻസ് ദമ്പതികളുടെ മകനായ ബിനു തോമസ് 2010- 2015 കാലഘട്ടത്തിൽ മലയിൻകീഴ് ഡിവിഷൻ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഡി സി സി അംഗമായ ബിനുതോമസ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായുള്ള ആർ ആർ ടി യിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഭാര്യ ശാലിനി ജോൺ ,വെള്ളയമ്പലം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥയാണ്, ഹോളി ഏഞ്ചൽസ് പ്ലസ് ടൂ വിദ്യാർത്ഥിനിയായ ആര്യ തോമസ്, മുടവൻമുഗൾ സെന്റ് മേരിസ് പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ് സാമുവേൽ തോമസ് എന്നിവരാണ് മക്കൾ .
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona