വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിക്കുകയായിരുന്ന യുവാവിനെ. പ്രകടനത്തിന്റെ വീഡിയോ പകര്‍ത്തുന്നുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദിച്ചത്.

കല്‍പ്പറ്റ: വയനാട്ടില്‍ നടന്ന എസ്.ഡി.പി.ഐ (sdpi) പ്രതിഷേധ പ്രകടനത്തിനിടെ നിരത്തുവക്കില്‍ നിന്ന ഭിന്നശേഷിക്കാരനെ(disabled  person) മര്‍ദ്ദിച്ച കേസില്‍ നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു.  മക്കിയാട് പന്ത്രണ്ടാംമൈല്‍ സ്വദേശികളായ ചെറിയാണ്ടി ഇബ്രാഹിം (43), ചെറിയാണ്ടി ജാഫര്‍ (43) എടവക താന്നിയാട് താഴത്തുവീട്ടില്‍ സൈനുദ്ദീന്‍ (32), അഞ്ചുകുന്ന് കാരക്കാമല കല്ലന്‍കണ്ടി യൂനസ് (30) എന്നിവരെയാണ് മാനന്തവാടി പൊലീസ് (mananthavady police) അറസ്റ്റ് ചെയ്തത്. 

ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന പാത്തിവയല്‍ സുഭാഷിന് (42)ആണ് കഴിഞ്ഞ 19-ന് മര്‍ദനമേനമേറ്റത്. വീഡിയോകോളില്‍ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ എസ്.ഡി.പി.ഐ.യുടെ പ്രകടനം ഇതുവഴി കടന്നുപോവുകയും പ്രവര്‍ത്തകര്‍ തന്നെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് സുഭാഷിന്റെ പരാതി. പ്രകടനത്തിന്റെ വീഡിയോ പകര്‍ത്തുന്നുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം. അതേ സമയം  മര്‍ദിച്ചവരെക്കുറിച്ച് ആദ്യം സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ടൗണിലെ സ്ഥാപനങ്ങളിലെ സി.സി.ടി.വിയില്‍ നിന്ന് പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ എടുത്ത് പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്. 

കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ പേരില്‍ ഭിന്നശേഷി അവകാശസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരനായ സുഭാഷ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പത്തൊന്‍പതാം തീയതി നടന്ന പ്രതിഷേധപ്രകടനം.  മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍കരീം, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.