പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ മനോജും സുഹൃത്തുക്കളും ഇവിടേക്ക് ബൈക്കുകളിലെത്തി  റഹീമിനെ മർദ്ദിച്ച് അവശനാക്കി.

തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭത്തിൽ നാലുപേർ അറസ്റ്റിൽ. നേമം കാരയ്ക്കാമണ്ഡപം അമ്മവീടു ലെയ്ൻ അമ്പമേട്ടിൽ മനോജ്(47), ഇയാളുടെ സുഹൃത്തുക്കളായ കല്ലിയൂർ കിഴക്കേ പുതുക്കുടിപുത്തൻ വീട് ജെ.കെ ഹൗസിൽ മനു(35),വെള്ളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അർജുനൻ(29),വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വലിയവിള പുത്തൻ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.

അരുവിക്കര അഴിക്കോട് സ്വദേശി റഹീമിനെയാണ് (50) പ്രതികൾ കഴിഞ്ഞ ദിവസം തിരുവല്ലം ജഡ്ജിക്കുന്നിൽ വച്ച് മർദിച്ചത്. റഹീമിന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ,മൊബൈൽ ഫോൺ എന്നിവയും സംഘം തട്ടിയെടുത്തെന്നും. പരാതിയുണ്ട്. ചിത്രം വരയ്ക്കുന്ന പെൺകുട്ടി വിവിധ എക്‌സിബിഷനുകളിൽ വച്ചായിരുന്നു റഹിമിനെ പരിചയപ്പെട്ടത്. തുടർന്ന് ഫോൺവഴി റഹീം സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റഹിം ജഡ്‌ജിക്കുന്നിലെത്തിയത്. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ മനോജും സുഹൃത്തുക്കളും ഇവിടേക്ക് ബൈക്കുകളിലെത്തി. പിന്നീട് റഹീമിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയുമായി സ്ഥലംവിട്ടു. പരിക്കേറ്റ് കിടന്ന റഹീമിനെക്കുറിച്ച് നാട്ടുകാരാണ് തിരുവല്ലം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.