'അവളെന്‍റെ ചങ്കാ'; മഴക്കെടുതിയില്‍പ്പെട്ട കൂട്ടുകാരിക്കും കുടുംബത്തിനും താങ്ങായി നാലാം ക്ലാസുകാരി
എമിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കാഴ്ച അഫിയായെ നൊമ്പരപ്പെടുത്തി. കൂട്ടുകാരിയുടെ ദുരാവസ്ഥ അഫിയ മാതാപിതാക്കളുമായി പങ്കുവയ്കകുകയായിരുന്നു.
ആലപ്പുഴ: മഴക്കെടുതിയില്‍പ്പെട്ട തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്കും കുടുംബത്തിനും താങ്ങായി നാലാം ക്ലാസുകാരി. തൂക്ക് കുളത്തെ ബ്രൈറ്റ്ലാന്റ് ഡിസ്ക്കവറി സ്ക്കൂളിലെ നാലാം ക്ളാസ് വിദ്യാത്ഥികളാണ് കൈനകരി പള്ളിച്ചിറ വീട്ടിൽ ബിനോ ജോസഫിന്റെയും അദ്ധ്യാപിക സി. സി. സോണിയായുടെ മകൾ എമിൽ തേരേസ ജോസഫും ആലപ്പുഴ വട്ടയാൽ വാർഡിൽ അലിഫ് മെൻസിലിൽ ബി. മുഹമ്മദ് നജീബിന്റെയും ജില്ലാ കോടതി ജീവനക്കാരി ജാസ്മിന്റെ മകൾ അഫിയായും. കട്ട ചങ്കുകളാണ് ഇവർ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിരിക്കുന്നതിനാൽ ഇവർ എന്നും വാട്സാപ്പിൽ എന്നുവിളിക്കും. കഴിഞ്ഞ ഞായറാഴ്ച അഫിയ പതിവ് പോലെ എമിലിനെ വിളിച്ചു. എമിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കാഴ്ച അഫിയായെ നൊമ്പരപ്പെടുത്തി. കൂട്ടുകാരിയുടെ ദുരാവസ്ഥ അഫിയ മാതാപിതാക്കളുമായി പങ്ക് വെച്ചപ്പോൾ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മാതാപിതാക്കൾ പറഞ്ഞു.
അഫിയ മാതാപിതാക്കളുടെ അനുമതിയോടെ തന്റെ കൂട്ടുകാരിയേയും. അനുജനെയും അമ്മയേയും അച്ഛനെയും വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് സന്തോഷത്തോടെ എമിലും കുഞ്ഞനുജനും, അമ്മയും അച്ഛനും അലിയായുടെ വീട്ടിലെത്തി. ഇതിന് മുമ്പ് വെള്ളപൊക്കമുണ്ടായപ്പോൾ അമ്മയുടെ തുമ്പോളിയിലെ വീട്ടിലായിരുന്നു ആശ്രയം.
ഇപ്പോൾ കൊവിഡ് 19 ന്റ പശ്ചാത്തലത്തിൽ കണ്ടെയ്മെന്‍റ് സോണായിതിനാൽ പോകാൻ ഒരിടവും ഇല്ലാതെ ഇരിക്കുമ്പോഴാണ് മകളുടെ കൂട്ടുകാരിയുടെ ക്ഷണം ഉണ്ടായതന്ന് ബിനോ ജോസഫും സോണിയും പറഞ്ഞു. എമിലും കുടുബവും വീട്ടിൽ എത്തിയതിനെ തുടർന്ന് സന്തോഷത്തിലായ അഫിയ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുന്നതും കൂട്ടുകാരിയുമായി ഒരുമിച്ചാണ്.