സിലിണ്ടര്‍ കയറ്റി സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിന്നില്‍ ഭാരത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. പിന്നില്‍ ഇടിച്ച ലോറിയില്‍ ഉണ്ടായിരുന്ന രണ്ടുയാത്രക്കാരില്‍ ഒരാളാണ് മരിച്ചത്

ഹരിപ്പാട്: ദേശീയപാതയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ഹരിപ്പാട് താമല്ലാക്കല്‍ ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെ 5.50നായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വരുകയായിരുന്ന ലോറികളാണ് അപകടത്തില്‍ പെട്ടത്. 

സിലിണ്ടര്‍ കയറ്റി സഞ്ചരിക്കുകയായിരുന്ന ലോറിയുടെ പിന്നില്‍ ഭാരത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. പിന്നില്‍ ഇടിച്ച ലോറിയില്‍ ഉണ്ടായിരുന്ന രണ്ടുയാത്രക്കാരില്‍ ഒരാളാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായതിനാല്‍ ഹരിപ്പാട് ഗവ.ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കൂടുതല്‍ വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തില്‍ മുന്‍വശം പാടേ തകര്‍ന്നു പോയ ലോറി വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന ഡ്രൈവര്‍ പ്രമോദിനെ(35) പുറത്തെടുത്തത്. കാലിന് മുറിവേറ്റ ഇയാളെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ല. മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ പുറക്കാട് ഇല്ലത്ത് പറമ്പില്‍ വിജയന്റെ മകന്‍ മുരുകേശന്‍(35)ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

ഇയാള്‍ ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറാണ്. ലീഡിംഗ് ഫയര്‍മാന്‍മാരായ റ്റി.ജി മണിക്കുട്ടന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് അഗ്‌നിരക്ഷാ സേനാ യൂണിറ്റുകള്‍ എത്തി വളരെ പരിശ്രമിച്ചാണ് ക്യാബിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഹൈവേ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.