ഗുണമേന്മയുള്ള മതിയായ ഭക്ഷണം പൗരന്‍റെ അവകാശമെന്ന് കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ പി വസന്തം
''ഗുണമേന്മയുള്ള മതിയായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഒരു വ്യക്തിയ്ക്ക് ഈ നിയമപ്രകാരം പരാതി നൽകാൻ അവകാശമുണ്ട്''
കോഴിക്കോട്: ഭക്ഷ്യ ഭദ്രത നിയമത്തിന്റെ ഗുണഫലം എല്ലാ ഉപയോക്തക്കളിലും എത്തിക്കാൻ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്ന് കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി. വസന്തം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം മാധ്യമ ശിൽപ്പശാല കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഗുണമേന്മയുള്ള മതിയായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഒരു വ്യക്തിയ്ക്ക് ഈ നിയമപ്രകാരം പരാതി നൽകാൻ അവകാശമുണ്ട്. ഏറ്റവും വലിയ ജീവൽ പ്രശ്നത്തിന് പരിഹാരം കാണാനായാണ് ദേശീയ ദക്ഷ്യ ഭദ്രതാ നിയമം നിലവിൽ വന്നത്. ഈ നിയമം നടപ്പാക്കുന്നതിനായാണ് 'ഓരോ സംസ്ഥാനങ്ങളിലും ഭക്ഷ്യ കമ്മിഷനുകൾ രൂപീകരിച്ചതെന്നും അവർ പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്‍റ് ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി റേഷനിങ് കൺട്രോളർ വി.വി. സുനില ആ മുഖ പ്രഭാഷണം നടത്തി. ഡി. എസ്. സത്യജിത്ത് ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫിസർ റഷീദ് മുത്തുക്കണ്ടി സ്വാഗതവും സീനിയർ സുപ്രണ്ട് പി.ജി. പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.