Asianet News MalayalamAsianet News Malayalam

നവരാത്രി വിഗ്രഹഘോഷയാത്ര: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം; ശബ്ദമലിനീകരണവും ഒഴിവാക്കും

26.9.19 ന് ആണ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹഘോഷയാത്ര തിരിക്കുന്നത്. 27 ന് കളിയിക്കാവിളയിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി വിഗ്രഹഘോഷയാത്രയെ കേരളത്തിലേക്ക് ആനയിക്കും

Green protocol and Noise pollution in Navratri idol worship
Author
Thiruvananthapuram, First Published Sep 21, 2019, 10:44 AM IST

തിരുവനന്തപുരം: നവരാത്രി വിഗ്രഹഘോഷയാത്രയ്ക്കിടെ എല്ലാ സംഘടനകളും ഭക്തരും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാൻ തയ്യാറാകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. നെയ്യാറ്റിൻകരയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തമിഴ്നാട് -കേരള അതിർത്തിയിൽ ഘോഷയാത്രയെ സ്വീകരിക്കുന്നിടത്തും സ്വീകരണ കേന്ദ്രങ്ങളിലും ഹരിത ചട്ടം പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നവരാത്രി ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് എല്ലാ സംഘടനകളും ഭക്തജനങ്ങളും സഹകരിക്കണം. പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുന്നതിനും ശബ്ദമലിനീകരണം ലഘൂകരിക്കുന്നതിനും സംഘടനകൾ തയ്യാറാകണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. ബോർഡ് അംഗം കെ പി ശങ്കരദാസിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുന്ന കേന്ദ്രങ്ങളിൽ ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുമ്പോൾ സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ കപ്പുകളും ഉപയോഗിക്കണം. ഘോഷയാത്രക്ക് ഒപ്പം പോകുന്ന വാഹനങ്ങളിൽ യാതൊരു തരത്തിലുമുള്ള പരസ്യ ബോർഡുകളോ പരസ്യ പ്രചാരണമോ അനുവദിക്കേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി.

ഘോഷയാത്ര കടന്നു പോകുന്ന നഗരസഭാ പരിധിയിൽ വരുന്ന വീഥികൾ ശുചീകരിക്കുന്നതിനും വഴിവിളക്കുകൾ തെളിയിക്കുന്നതിനും നെയ്യാറ്റിൻകര നഗരസഭ നടപടി സ്വീകരിക്കും. ഇക്കാര്യം വൈസ് ചെയർമാൻ യോഗത്തിൽ ഉറപ്പു നൽകി. അതിർത്തിയിലെ സ്വീകരണം നടക്കുന്ന പാറശ്ശാല - കളിയിക്കാവിളയിൽ പാറശ്ശാല  ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുമായി യോജിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തും.

26.9.19 ന് ആണ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹഘോഷയാത്ര തിരിക്കുന്നത്. 27 ന് കളിയിക്കാവിളയിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി വിഗ്രഹഘോഷയാത്രയെ കേരളത്തിലേക്ക് ആനയിക്കും. 27 ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ തങ്ങും. 28ന് രാവിലെ അനന്തപുരിയിലേക്ക് യാത്ര തിരിച്ച് രാത്രിയോടെ തലസ്ഥാനത്തിലെ വിവിധ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ എത്തിച്ചേരും.

യോഗത്തിൽ ദേവസ്വം ബോർഡ് അംഗം അഡ്വ.എൻ.വിജയകുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എം എസ് യതീന്ദ്രനാഥ്, നെയ്യാറ്റിൻകര തഹസിൽദാർ മുരളീധരൻ നായർ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സലൂജ, നഗരസഭാ വൈസ് ചെയർമാൻ കെ കെ ഷിബു, ഭക്തജന സംഘടന പ്രതിനിധികൾ, ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് എഞ്ചീനിയർ ഗോപകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios