14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ

പെരുവന്താനം (ഇടുക്കി) : ഇടുക്കി പെരുവന്താനത്ത് ടി ആർ ആന്റ് ടി എസ്റ്റേറ്റിൽ ആന ഇറങ്ങി. 14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൃത്രിമ വെടിശബ്ദം കേൾപ്പിക്കലടക്കം നടത്തിയിട്ടും ആനക്കൂട്ടം ഇതുവരെയും പിൻമാറിയിട്ടില്ല. 

അതേസമയം മാങ്കുളം ആനക്കുളത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി, ഭാര്യ ഡെയ്സി എന്നിവരാണ് ആനയുടെ മുമ്പിൽ അകപ്പെട്ടത്. ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. രാവിലെ പോകുംവഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവരെ വനംവകുപ്പുദ്യോഗസ്ഥർ ആശുപത്രിയിലേക്ക് മാറ്റി.