കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്.
പാലക്കാട്: പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കിയ ബലൂണില്‍ ഉണ്ടായിരുന്നത് രണ്ട് പെൺകുട്ടികൾ.
ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്താണ് ഇറക്കിയത്. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.
പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു ബലൂൺ പറപ്പിക്കൽ. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിൽ ബലൂൺ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുക്കുകയും ചെയ്തു.
കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്.

