ഇനി മുതൽ ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവും മുൻ മാസത്തെ മീറ്റർ റീഡിംഗും ഇപ്പോഴത്തെ മീറ്റർ റീഡിംഗും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു
തിരുവനന്തപുരം: ജല അതോറിറ്റി എസ് എം എസ് വഴി നൽകുന്ന ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവില്ലാത്തത് ചോദ്യം ചെയ്ത്, നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ. ഇനി മുതൽ ബില്ലിൽ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവും മുൻ മാസത്തെ മീറ്റർ റീഡിംഗും ഇപ്പോഴത്തെ മീറ്റർ റീഡിംഗും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇല്ലെങ്കിൽ പഴയതുപോലെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്പോട്ട് ബിൽ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജല അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിന് മേന്മ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കഴിയാത്തവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു. താൻ ഉപയോഗിച്ച വെള്ളത്തിന്‍റെ അളവ് അറിയാനുള്ള അവകാശം ഉപഭോക്താവിന് ഉണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അത് സംബന്ധിക്കുന്ന വിശദ വിവരങ്ങൾ അറിയിക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു.
ജല അതോറിറ്റിയുടെ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായാണ് എസ് എം എസ് ബില്ലിംഗ് നിലവിൽ വന്നതെന്ന് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ക്വിക്ക് പേ വഴി പണം അടച്ചാൽ 100 രൂപ കുറയും. ഓൺലൈൻ വഴി പണം അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കളക്ഷൻ സെന്‍റർ വഴി അടയ്ക്കാമെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചു: കേരള വാട്ടർ അതോറിറ്റി
സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വാട്ടർ അതോറിറ്റി അറിയിച്ചു. കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി 2022 ജനുവരിയിലാണ് വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ്ങിനു പകരം എസ്എംഎസ് ബില്ലിങ് ഏർപ്പെടുത്തിയത്. ആവശ്യപ്പെടുന്നവർക്ക് കടലാസ് ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ചില ഉപഭോക്താക്കൾ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കാൻ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും ഉന്നതോദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇനി മുതൽ കടലാസ് ബില്ലും എസ്എംഎസ് ബില്ലും എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.
