നിങ്ങടെ ഇഷ്ടം പോലെ ചെയ്യ്, പിന്നെ പച്ചത്തെറി; ഡിസിസി പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞ് എംഎൽഎ, ഓഡിയോ പുറത്ത്; വിവാദം
ഐ സി ബാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കെപിസിസിക്ക് പരാതി നൽകുമെന്ന് അപ്പച്ചനും വ്യക്തമാക്കി
വയനാട്: സുൽത്താൻ ബത്തേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി പ്രസിഡന്‍റിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന് ആരോപണം. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വൈകി വന്നതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. അസഭ്യം വിളിക്കുന്ന ശബ്‍ദരേഖ ഒരു വിഭാഗം പുറത്തുവിട്ടു. പിന്നാലെ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്‍റായ എൻ ഡി അപ്പച്ചനോട് ക്ഷമ ചോദിച്ചു.
ഐ സി ബാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കെപിസിസിക്ക് പരാതി നൽകുമെന്ന് അപ്പച്ചനും വ്യക്തമാക്കി. 26ന് രാവിലെ പത്ത് മണിക്കാണ് ഡിസിസിയിൽ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്. പക്ഷേ, ഡിസിസി പ്രസിഡന്‍റ് കൃത്യസമയത്ത് യോഗത്തിലേക്ക് എത്തിയില്ല. കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അപ്പച്ചൻ. ഇതാണ് എംഎൽഎ പ്രകോപിപ്പിച്ചത് എന്നാണ് ആരോപണം.
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ അപ്പച്ചനെ എംഎൽഎ അസഭ്യം വിളിച്ചതിൽ അണികൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. സംസാരം അതിരു കടന്നുപോയി എന്ന് എംഎൽഎയും തുറന്നു പറഞ്ഞു. പക്ഷേ, സ്വകാര്യ സംഭാഷണം ചോർത്തി പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഐ സി ബാലകൃഷ്ണൻ പറയുന്നത്. അടുത്ത ദിവസം കെപിസിസിക്ക് പരാതി നൽകുമെന്നാണ് എൻ ഡി അപ്പച്ചനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.