ജില്ലാ ഭരണകൂടം സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചെങ്കിലും വിനോദസഞ്ചാരമേഖല കരകയറണമെങ്കില്‍ മാസങ്ങള്‍ കഴിയും.  പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ മൂന്നാര്‍ നീലക്കുറിഞ്ഞിവസന്തത്തില്‍ പൂത്തുലഞ്ഞെങ്കിലും സര്‍ക്കാരിന്റെ പെട്ടെന്നുണ്ടായ നിരോധന ഉത്തരവാണ് തിരിച്ചടിയായത്. 

ഇടുക്കി: ജില്ലാ ഭരണകൂടം സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചെങ്കിലും വിനോദസഞ്ചാരമേഖല കരകയറണമെങ്കില്‍ മാസങ്ങള്‍ കഴിയും. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ മൂന്നാര്‍ നീലക്കുറിഞ്ഞിവസന്തത്തില്‍ പൂത്തുലഞ്ഞെങ്കിലും സര്‍ക്കാരിന്റെ പെട്ടെന്നുണ്ടായ നിരോധന ഉത്തരവാണ് തിരിച്ചടിയായത്. രാജമല, വട്ടവട, കാന്തല്ലൂര്‍, കൊലുക്കുമല തുടങ്ങിയ മേഘലയില്‍ ഓഗസ്റ്റ് പകുതിയോടെ കുറിഞ്ഞിച്ചെടികള്‍ പൂവിട്ടെങ്കിലും കാലര്‍ഷത്തില്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചലില്‍ റോഡ് ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. 

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും, മൂന്നാര്‍ ഉടുമല്‍പ്പെട്ട് അന്തര്‍ സംസ്ഥാനപാതകളിലുമാണ് വ്യാപക മണ്ണിടിച്ചലുണ്ടായത്. മഴമാറിയതോടെ യുദ്ധക്കാല അടിസ്ഥാനത്തില്‍ റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയെങ്കിലും സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നില്ല. ഇതിനിടയില്‍ രാജമലയിലും സമീപപ്രദേശങ്ങളിലും നീലക്കുറുഞ്ഞികള്‍ വ്യാപകമായി പൂക്കുകയും ചെയ്തു. ഇതോടെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന മാന്ത്രീക വസന്തത്തെ കാണുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തും ഉള്ളവര്‍ ഒഴുകിയെത്തി. 

തിരക്ക് വര്‍ദ്ധിച്ചതോടെ വനംവകുപ്പ് ടിക്കറ്റ് കൗണ്ടറുകള്‍ മൂന്നാറിലേക്ക് മാറ്റുകയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഡി.റ്റി.പി.സിയുടെ നേത്യത്വത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സന്ദര്‍ശകര്‍ എത്തിയതോടെ മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങളില്‍ തിരിക്കേറി. എന്നാല്‍ മഴപ്പേടിയെ തുര്‍ന്ന് സര്‍ക്കാര്‍ ജില്ലയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖല വിജനമായി. 

മുന്‍കരുതലിന്റെ പേരില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ക്ക് ടൂറിസം മേഘലയ്ക്ക് സത്യത്തില്‍ ഇടിത്തീയായി മാറുകയാണ് ചെയ്തത്. മുന്‍കരുതലിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ജില്ലയില്‍ കാര്യമായി മഴയെത്തിയതുമില്ല. ജില്ലയിലെ മറ്റ് വിനോദസഞ്ചാമേഖലയുടെ സ്ഥിതിയും മറ്റൊന്നല്ലയായിരുന്നു. ജില്ലയിലേക്ക് സന്ദര്‍ശകരുടെ തിരക്കേറിയില്ലെങ്കില്‍ വ്യാപാരമേഖല പൂര്‍ണ്ണമായും ഇല്ലാതാകും.