സമയക്രമം പാലിക്കാതെ വന്ദേഭാരത് ഓടാന്‍ തുടങ്ങിയതോടെ മിക്കപ്പോഴും പാസഞ്ചര്‍ പുറപ്പെടുന്നത് തന്നെ അര മണിക്കൂര്‍ വൈകിയാണ്. കൂടെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടും

ആലപ്പുഴ: കേരളത്തില്‍ വന്ദേഭാരത് ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് വൈകിട്ട് എറണാകുളത്ത് നിന്നും ആലപ്പുഴ നിന്നും പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ്. എറണാകളും കായംകുളം പാസഞ്ചറും ആലപ്പുഴ എറണാകുളം പാസഞ്ചറും പലപ്പോഴും പുറപ്പെടുന്നത് പോലും അരമണിക്കൂർ വൈകിയാണ്. ഇതിന് പുറമേയാണ് പല സ്റ്റേഷനുകളിൽ പിടിച്ചിടുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത് വൈകിട്ട് മൂന്നേമുക്കാലിന് യാത്ര തുടങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും റെയില്‍വേ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

ജോലി കഴിഞ്ഞ് എറണാകുളത്ത് നിന്ന് ആലപ്പുഴക്ക് പോകാന്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് കായംകുളം പാസഞ്ചറിനെയാണ്. വൈകിട്ട് ആറിന് തിരിക്കുന്ന പാസഞ്ചര്‍ വന്ദേഭാരതിന് വഴിയൊരുക്കാനായി 6.05 നാക്കി. പക്ഷെ പലപ്പോഴും ഇത് കടലാസിലാണെന്ന് മാത്രം. സമയക്രമം പാലിക്കാതെ വന്ദേഭാരത് ഓടാന്‍ തുടങ്ങിയതോടെ മിക്കപ്പോഴും പാസഞ്ചര്‍ പുറപ്പെടുന്നത് തന്നെ 6.45 കഴിയും. യാത്രക്കാര്‍ വന്‍പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പുറപ്പെടുന്ന സമയം 6.25 ആക്കി. പക്ഷെ കുമ്പളത്തെത്തിയാല്‍ വന്ദേഭാരതിന് വേണ്ടി പിടിച്ചിടും. അതും 40 മിനിട്ട് വരെ. ഹസ്രത്ത് നിസാമുദ്ദീനും രാജധാനിയും വൈകിയാലും കായംകുളം പാസഞ്ചറിലെ യാത്രക്കാര്‍ തന്നെ സഹിക്കണം.

ദുരിതമീ യാത്ര, വന്ദേഭാരതിനായി ഒരു മണിക്കൂര്‍ വരെ ട്രെയിൻ പിടിച്ചിടുന്നു; മെമുവിൽ വാ മൂടിക്കെട്ടി പ്രതിഷേധം

വന്ദേഭാരതില്‍ എല്ലാ സുഖസൌകര്യങ്ങളോടും കൂടി ആളുകള്‍ യാത്ര ചെയ്യുമ്പോള്‍ തിങ്ങിഞെരുങ്ങി ശ്വാസം പോലും കിട്ടാതെ വിദ്യാര്‍ത്ഥികളും സ്ത്രീകളുമെല്ലാം കാത്തുകെട്ടി കിടക്കുകയാണെന്ന് പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹി ബിന്ദു പറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് ആലപ്പുഴ നിന്ന് വൈകിട്ട് 6.25 നുള്ള എറണാകുളം പാസഞ്ചറിനും. വന്ദേഭാരതിന് ഉള്‍പ്പെടെ കടന്നുപോകാന്‍ മിക്കപ്പോഴും ട്രെയിന‍് പുറപ്പെടുന്നത് തന്നെ ഏഴ് മണി കഴിഞ്ഞാണ്. മറ്റു ട്രെയിനുകള്‍ വൈകിയാല്‍ അതനുസരിച്ച് വീണ്ടും വൈകും.

ഇതിനൊരു പരിഹാര നിര്‍ദേശവും യാത്രക്കാരുടെ സംഘടനകള്‍ മുന്നോട്ട് വച്ചതാണ്. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വന്ദേഭാരത് മുന്നോട്ടാക്കി 3.45 ന് പുറപ്പെടുക. പാസഞ്ചര്‍ പഴയ സമയമായ വൈകിട്ട് ആറിന് തന്നെ പുറപ്പെടുക. അങ്ങനെയെങ്കില്‍ എല്ലാ ട്രെയിനുകള്‍ക്കും സുഗമമായി പോകാം. പക്ഷെ അധികൃതര്‍ ഈ നിര്‍ദേശം മുഖവിലക്കെടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

YouTube video player