താമരശേരി ചുരത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തുടങ്ങി
ദേശീയ പാതയിലേക്ക് ചേര്‍ത്ത് കെട്ടിനിര്‍മിച്ച ഷെഡ്ഡുകള്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊളിച്ചുമാറ്റി. വരും ദിവസങ്ങളിലും പരിശോധന നടത്തി കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്ന് അധിക്യതർ അറിയിച്ചു
കോഴിക്കോട്: താമരശേരി ചുരം റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. അടിവാരം മുതല്‍ ലക്കിടിവരെ ദേശീയ പാത കയ്യേറിയുള്ള നിര്‍മാണങ്ങളും കച്ചവടങ്ങളുമാണ് ഒഴിപ്പിക്കുന്നത്. താമരശ്ശേരി എല്‍ആര്‍ തഹസില്‍ദാര്‍ ലാല്‍ ചിന്ദിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. കയ്യേറ്റം ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ഇതിന്‍റെ സമയ പരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ഒഴിപ്പിക്കല്‍ നടപടികൾ തുടങ്ങിയത്. ദേശീയ പാതയിലേക്ക് ചേര്‍ത്ത് കെട്ടിനിര്‍മിച്ച ഷെഡ്ഡുകള്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊളിച്ചുമാറ്റി.
വരും ദിവസങ്ങളിലും പരിശോധന നടത്തി കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്ന് അധിക്യതർ അറിയിച്ചു. താമരശേരി ചുരത്തിലെ ഒൻപത് ഹെയർ പിൻ വളവുകളിലും പലയിടങ്ങളായി കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒഴിയാത്തവർക്കാണ് നോട്ടീസ് നൽകി ഒഴിപ്പിക്കുന്നത്.