ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അച്ഛൻ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അച്ഛൻ. മരണത്തിനു കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്താണ് മരണകാരണം എന്നത് പുറത്തുവരണം. നെടുമങ്ങാടിലെ ഇൻഫ്ലുവൻസറുടെ പങ്ക് അന്വേഷിക്കണം. വീട്ടിൽ മുൻപ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ടു മാസമായി ഇയാൾ വീട്ടിൽ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങൾ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പെൺകുട്ടിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്. ആത്മഹത്യക്ക് പിന്നിൽ സമൂഹമാധ്യമങ്ങളിൽ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം നിഷേധിച്ചതോടെ, കുടുംബത്തിന്റെ പരാതി കൂടി പരിഗണിച്ചാവും അന്വേഷണം. ഇൻസ്റ്റഗ്രാമിൽ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമആക്രമണം എന്നായിരുന്നു സുഹൃത്തുക്കളടക്കമുള്ളവരുടെ ആരോപണം.
അധിക്ഷേപ കമന്റുകൾ പെൺകുട്ടിയുടെ അക്കൗണ്ടിൽ ഇപ്പോഴും കാണാം. എന്നാൽ, പെൺകുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പിൽ മറ്റൊന്നും പെൺകുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതിൽ കുട്ടിക്ക് മനോ വിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് മരിച്ച പെൺകുട്ടി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
