ഭർത്താവിനെ കുറിച്ച് പൊലീസിനോടും ഓഫീസിലുള്ളവരോടും ഇവർ പറഞ്ഞത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്. ഇത് പൊലീസിൽ സംശയം ജനിപ്പിക്കുന്നതാണ്

ആലപ്പുഴ: കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസർ അറസ്റ്റിലായെ എന്ന വാ‍ർത്തയുടെ നടുക്കത്തിലാണ് ആലപ്പുഴയിലെ എടത്വ സ്വദേശികൾ. ഇവിടെയാണ് ജിഷമോൾ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്നത്. ആ‍ർക്കും അങ്ങനെ പെട്ടന്ന് സംശയം തോന്നുന്ന വ്യക്തിത്വമായിരുന്നില്ല ജിഷയുടേത്. അത്യാവശ്യം സാമ്പത്തിക നിലയുള്ള 39 കാരി വിവിധ മേഖലകളിലും തന്‍റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രത്യേകിച്ചും മോഡലിംഗ് മേഖലയിലും ഫാഷൻ ഷോകളിലുമൊക്കെ സജീവമായിരുന്നു ഇവർ. പ്രിയ വിനോദമായിരുന്ന ഫാഷൻ ഷോ, മോഡലിംഗ് മേഖലയിലൂടെതന്നെ ജിഷക്ക് നല്ല വരുമാനമുണ്ടായിരുന്നു. ഇതിനൊപ്പമാണ് കൃഷി ഓഫീസറായുള്ള ജോലിയും. കൃഷി ഓഫീസറും മോഡലുമൊക്കെയായ 39 കാരി എങ്ങനെ കളളനോട്ട് മാഫിയയുടെ കണ്ണിയായി എന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തുന്നത്. ഇക്കാര്യങ്ങൾ ഉള്‍പ്പെടെയുള്ള ദുരൂഹതകള്‍ നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇൻസ്റ്റഗ്രാം റീലുകളിൽ കഠാര, കൊടുവാൾ, കൊടും ക്രിമിനലുകൾ; നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന 23 കാരിയെ തെരഞ്ഞ് പൊലീസ്

അതേസമയം ജിഷക്ക് പിഴച്ചത് 500 രൂപയുടെ 7 കള്ളനോട്ടിലാണ്. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഈ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് വൻ തട്ടിപ്പ് പുറത്തായത്. പിന്നാലെ പൊലീസെത്തി, പിന്നെ കാര്യങ്ങളെല്ലാം അതിവേഗത്തിലായിരുന്നു. ജിഷയെ അറസ്റ്റ് ചെയ്തു, പിന്നാലെ റിമാൻഡ്, ഒടുവിൽ ജോലിയിൽ നിന്നുള്ള സസ്പെൻഷൻ ഓർഡറും കിട്ടി ഈ 39 കാരിക്ക്.

അടിമുടി ദുരൂഹത നിറഞ്ഞ കേസില്‍ ജിഷമോള്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. നല്‍കിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇതിനെ തുടര്‍ന്നായിരുന്നു ജിഷയെ അറസ്റ്റ് ചെയ്തതും റിമാന്‍ഡിലാക്കിയതും. ജയിലില്‍ മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നതിനാല്‍ പൊലീസിന് ജിഷമോളെ കസ്റ്റഡിയില്‍ വാങ്ങാനായിട്ടില്ല. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ജിഷ മോളുമായി ബന്ധമുള്ള കള്ളനോട്ട് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആലപ്പുഴ കളരിക്കലില്‍ വാടക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരെ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

എയര്‍ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായും, സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായും നേരത്തെ ജോലിചെയ്തിട്ടുണ്ടെന്നാണ് ജിഷമോള്‍ പറഞ്ഞിരുന്നത്. എന്നാൽ ഭർത്താവിനെ കുറിച്ച് പൊലീസിനോടും ഓഫീസിലുള്ളവരോടും ഇവർ പറഞ്ഞത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്. ഇത് പൊലീസിൽ സംശയം ജനിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ് പൊലീസ്.

YouTube video player