വൈകീട്ട് ആറു മണിയോടെ തേരു മുട്ടിയിൽ ആദ്യമെത്തിയത് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ്.

പാലക്കാട് : സംസ്ഥാനത്തെ ഏറ്റവും വലിയ പൈതൃക ഗ്രാമമായ കൽപ്പാത്തിയിൽ ഇത് കൊവിഡാനന്തര ഉത്സവാഘോഷങ്ങളുടെ നിമിഷങ്ങളാണ്. ആയിരക്കണക്കിനാളുകളാണ് ദേവരഥസം​ഗമം കാണാൻ എത്തിയത്. പുതിയ കൽപ്പാത്തി ഗ്രാമത്തിലാണ് അഞ്ച് രഥങ്ങൾ തേരു മുട്ടിയിൽ സംഗമിച്ചത്. കൽപ്പാത്തി രഥോത്സവത്തിന്റെ ഏറ്റവും ആകർഷകമായ മുഹൂർത്തമാണ് ഇത്. വൈകീട്ട് ആറു മണിയോടെ തേരു മുട്ടിയിൽ ആദ്യമെത്തിയത് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് രാവിലെ പ്രയാണം തുടങ്ങിയ ചാത്തപ്പുരം പ്രസന്ന മഹാ ഗണപതി, പഴയ കൽപ്പാത്തി ലക്ഷ്മി പെരുമാൾ എന്നീ ക്ഷേത്രങ്ങളിലെ രഥങ്ങളുമെത്തി. ആയിരങ്ങൾ ആർപ്പു വിളികളോടെ ഈ മനോഹര മുഹൂർത്തത്തിൻ്റെ ഭാഗമായി. ഇക്കാഴ്ച്ച ആസ്വദിക്കാൻ ദേവതകൾ പോലും എത്തും എന്നാണ് വിശ്വാസം. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം രഥോത്സവം പൂർണ തോതിൽ ആഘോഷിക്കുമ്പോൾ വൻ ജനാവലിയാണ് കൽപ്പാത്തിയിൽ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ രഥോത്സവം കൂടിയാണ് ഇത്തവണത്തേത്.