എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിജു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.

പത്തനംതിട്ട: വീട്ടിൽ പ്രസവിച്ച (Delivery) അതിഥി തൊഴിലാളി (Migrant worker) യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് (Kaniv 108 Ambulance) ജീവനക്കാർ. ജാർഖണ്ഡ് ഹസാരിബാഗ് സ്വദേശിയും നിലവിൽ അടൂർ പന്നിവിഴ താമസവുമായ കാളി റാമിന്റെ ഭാര്യ സരിത ദേവി (30) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സരിതയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് സാധിച്ചില്ല. തുടർന്ന് ഇവർ സ്ഥലത്തെ ആശാ പ്രവർത്തകയെ ബന്ധപ്പെട്ടു. ഇതിനിടയിൽ വീട്ടിൽ വെച്ച് തന്നെ സരിത കുഞ്ഞിന് ജന്മം നൽകി. സംഭവം അറിഞ്ഞെത്തിയ ആശാ പ്രവർത്തകയാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. 

ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കെ.വി സുനിൽകുമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സിജു തോമസ് നൈനാൻ എന്നിവർ സ്ഥലത്തെത്തി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിജു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ആംബുലൻസ് പൈലറ്റ് സുനിൽകുമാർ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.