വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാരും ആശാ പ്രവർത്തകരും. ഉത്തർപ്രദേശ് സ്വദേശിയും താമരശ്ശേരി പുല്ലാഞ്ഞിമേട് താമസവുമായ ഷഹജിലിന്റെ  ഭാര്യ ഗുലിസ്ത (26) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

കോഴിക്കോട്: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാരും ആശാ പ്രവർത്തകരും. ഉത്തർപ്രദേശ് സ്വദേശിയും താമരശ്ശേരി പുല്ലാഞ്ഞിമേട് താമസവുമായ ഷഹജിലിന്റെ ഭാര്യ ഗുലിസ്ത (26) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ഗുലിസ്ത വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകി. വീട്ടുകാർ ഉടനെ വിവരം ആശാ പ്രവർത്തകരായ ജയശ്രീ, ലീല എന്നിവരെ അറിയിച്ചു. ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനവും തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. 

ആംബുലൻസ് പൈലറ്റ് മുഹമ്മദ് നൗഷീർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടയിൽ ആശാ പ്രവർത്തകരായ ജയശ്രീയും, ലീലയും സ്ഥലത്തെത്തുകയും ഗുലിസ്തയ്ക്ക് വേണ്ട പരിചരണം ഒരുക്കുകയും ചെയ്തു. പിന്നാലെ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. 

ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. ശേഷം ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും പൈലറ്റ് മുഹമ്മദ് നൗഷീർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.