എങ്ങുംപോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, നരിമാളന്‍കുന്നില്‍ മനംകുളിര്‍പ്പിച്ച് കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു
കണ്ണാന്തളി കാണാതായെന്ന് എംടിതന്നെ ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്നു. ഇന്ന് അപൂര്‍വമായി മാത്രം കാണുന്ന ഈ ചെടി നരിമാളന്‍ കുന്നില്‍ പൂത്ത് വിടര്‍ന്നത് എല്ലാവര്‍ക്കും വിസ്മയമായി

പാലക്കാട്: എംടിയുടെ കഥകളിലൂടെ പ്രസിദ്ധമായ കണ്ണാന്തളി പൂവും നരിമാളന്‍ കുന്നും വീണ്ടും വിസ്മയം തീർക്കുകയാണ്. എംടിയുടെ കഥകളില്‍ നിന്ന് ജന ഹൃദയങ്ങളിലേക്ക് സൗരഭ്യ പരത്തിയ കണ്ണാന്തളി പൂവ് വളളുവനാടന്‍ ഗ്രാമീണതയുടെ ചന്തമായിരുന്നു. ആവസന്തകാലത്തിന്റെ ഓര്‍മ്മ പുതുക്കി നരിമാളന്‍ കുന്നില്‍ സൗരഭ്യം വിടര്‍ത്തി കണ്ണാന്തളി വീണ്ടും പൂത്തുലഞ്ഞു. കുന്ന് നശിപ്പിക്കുമ്പോഴും ഇനിയും വേരറ്റു പോയിട്ടില്ലന്ന ഓര്‍മ്മപ്പെടുത്തലുമായാണ് നരിമാളന്‍ കുന്നിന്‍ ചെരുവില്‍ കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു നിൽക്കുന്നത്. കണ്ണാന്തളി കാണാതായെന്ന് എംടിതന്നെ തുടര്‍ന്നു ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്നു. ഇന്ന് അപൂര്‍വമായി മാത്രം കാണുന്ന ഈ ചെടി നരിമാളന്‍ കുന്നില്‍ പൂത്ത് വിടര്‍ന്നത് എല്ലാവർക്കും വിസ്മയമായി.
എംടിയയുടെ കഥകളിലെ എക്കാലത്തോയും ഒരിടം കൂടിയാണ് പച്ചപ്പ് നിറഞ്ഞ നരിമാളന്‍ കുന്ന്. പുത്തരിയുടെ മണവും വെളളയില്‍ വൈലറ്റ് കളര്‍ന്ന ചന്തവും ഈ പൂവിനെ മറ്റ് പൂക്കളില്‍ നിന്ന് വേരിട്ടതാക്കുന്നു. ചരലും നീര്‍വാര്‍ച്ചയുമുളള കുന്നില്‍ ചെരുവില്‍ മാത്രമാണ് ഈ പൂവ് കണ്ടുവരാറുള്ളത്. എംടിയുടെ കഥകളില്‍ പറയുന്ന താണിക്കുന്ന്, പറക്കുളം കുന്ന്, നരിമാളന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നോക്കത്താ ദൂരത്തോളം ഈ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമായിരുന്നു. ഇന്ന് രണ്ടോ മൂന്നോ ചെടികള്‍മാത്രമാണ് ഇവിടെ പൂവ്വിട്ട് നില്‍ക്കുന്നത്.
പ്രകൃതി രമണീയമായ കുന്നുകള്‍ നശിപ്പിക്കപ്പെട്ടതോടെ അപൂര്‍വ്വമായി കണ്ടിരുന്ന പല ചെടികളും കാലയവനിക്കക്കുളളിലൊളിച്ചു. ഇന്ന് നരിമാളന്‍ കുന്നിലെത്തുന്ന സാഹിത്യ വായനകാര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ആനന്ദമേകി ഒന്ന് രണ്ട് കണ്ണാന്തളി പൂത്ത് നില്‍ക്കുന്നുണ്ട്. ഒരു കാലത്ത് നൂറ് കണക്കിന് ഞാവല്‍ മരങ്ങളും വിവിധ തരം ചെടികളുമായി പ്രകൃതി സ്നേഹികള്‍ക്ക് ഏറെ ആനുഗ്രമായിരുന്നു നരിമാളന്‍ കുന്ന്.
ഒട്ടനവധി ഔഷധവീര്യം നിറഞ്ഞസസ്യങ്ങളും മറ്റും നരിമാളന്‍കുന്നില്‍ സുലഭമായിരുന്നു. മുന്‍കാലത്ത് മേഖലയില്‍ നടന്ന മഴകെടുതികളില്‍ പ്രദേശത്തുകാരെ സംരക്ഷിക്കുന്നതില്‍ നരിമാളന്‍കുന്ന് മുഖ്യപങ്കുവഹിച്ചിരുന്നു. കുന്നിന്‍റെ നെറുകെയുണ്ടായിരുന്ന നാടുകാണി തേടി നിരവധിസന്ദര്‍ശ്ശകര്‍ എത്തിയിരുന്നു. മുമ്പ് നരികള്‍വസിച്ചിരുന്നതിനാലാണ് നരിമാളന്‍കുന്നെന്ന പേര് വന്നത്. നരിമടകള്‍ഇപ്പോഴും ഇവിടെയുണ്ട്.ഇപ്പോഴും മിനിസ്‌ക്രീന്‍, ആല്‍ബം, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി ഒട്ടനവധിപേര്‍ കുന്നിന്‍റെ ദൃശ്യഭംഗി ഒപ്പിയെടുക്കാന്‍ എത്തുന്നുണ്ട്.