ഹരിപ്പാട് നാല് പേരുടെ മരണത്തിനടയാക്കിയ വാഹനാപകടം; മുങ്ങിയ കാപ്പ കേസ് പ്രതി പിടിയില്‍
കാപ്പ കേസ് പ്രിയായ അൻസാബിനു അപകത്തില്‍ പരുക്കേറ്റെങ്കിലും സംഭവസ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഭാര്യയുടെയും കുഞ്ഞിന്റെയും കബറടക്കത്തിന് ഉൾപ്പെടെ ഇയാള്‍ എത്തിയിരുന്നില്ല
ചാരുംമൂട് : ഹരിപ്പാടിനു സമീപം കരീലക്കുളങ്ങരയിൽ നാല് പേർ മരിച്ച വാഹനാപകടത്തിനു ശേഷം മുങ്ങിയ കാപ്പ കേസ് പ്രതി കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതിൽ അൻസാബ് (മാളു -26) പിടിയിലായി. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളടക്കമുള്ള മൂന്നംഗ സംഘത്തെ കുറത്തികാട് പൊലീസാണ് ചുനക്കരയിൽനിന്നു പിടികൂടിയത്.
റിയാസ്, അൻസാബിന്റെ ഭാര്യ അയിഷ ഫാത്തിമ(24), മകൻ ബിലാൽ(10), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ എന്നിവർ അപകടത്തിൽ മരിച്ചു. അൻസാബിനു പരുക്കേറ്റെങ്കിലും സംഭവസ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഭാര്യയുടെയും കുഞ്ഞിന്റെയും കബറടക്കത്തിന് ഉൾപ്പെടെ എത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് വെട്ടിയാർ താന്നിക്കുന്ന് മലയിൽ വച്ച് അൻസാബും കൂട്ടാളികളും പരസ്പരം വഴക്കുകൂടുകയും ഏറ്റുമുട്ടുകയും ചെയ്യുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
രാത്രി എട്ടു മണിയോടെ കുറത്തികാട് സിഐ വി. സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. അൻസാബിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരം കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കായംകുളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൂലിത്തല്ല്, വധശ്രമം, കഞ്ചാവ് കടത്ത് എന്നിവയുൾപ്പെടെ 10 കേസുകളുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona