വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി തുടങ്ങി.

ചാരുംമൂട്: വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി തുടങ്ങി. പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ് , ഫൈബർ വള്ളം എന്നിവ ഒരുക്കിയത്. 

പുഞ്ചയുടെ ഓരത്തായി സന്ദർശകർക്കിരിക്കാൻ ഇരിപ്പടങ്ങളും, ലഘു ഭക്ഷണശാലയും , സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടവഞ്ചി സവാരിക്ക് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.അജികുമാർ , ടൂറിസം സെന്റർ ഭാരവാഹി പത്മലാൽ തുടങ്ങിയവർ പങ്കെടുത്തു.

പൂക്കളും നാരങ്ങയും പരസ്പരം കൈമാറി പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങി മൂന്നാറില തോട്ടം മേഖല

ഇടുക്കി: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയിലും പരമ്പരാഗത ആചാരങ്ങളും പതിവു രീതികളുമായി തോട്ടം മേഖല. പൂക്കളും നാരങ്ങയും പരസ്പരം കൈമാറി പുതുവത്സരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്നാര്‍ നിവാസികള്‍. എന്നാല്‍ പൂക്കളുടെ വില വര്‍ദ്ധിച്ചതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യാപാരം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. 

തമിഴ്, മലയാളം സംസ്‌കാരം ഇടകലര്‍ന്ന മൂന്നാറിലെ പുതുവത്സര ആഘോഷം ബഹുവര്‍ണങ്ങളുടേതാണ്. പൂജയ്ക്കും വീട്ടില്‍ അലങ്കരിക്കുന്നതിനുമായി എല്ലാ വര്‍ഷവും തമിഴ്നാട്ടില്‍ നിന്ന് എത്തുന്നതു പോലെ ഇത്തവണയും നിരവധി പൂ വ്യാപാരികളാണ് എത്തിയിട്ടുള്ളത്. മധുര, നിലക്കല്‍, പുതുക്കോട്ടൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ പൂ വ്യാപാരികളുടെ കൂടയില്‍ നിറഞ്ഞ വര്‍ണ പുഷ്പങ്ങള്‍ മൂന്നാറിലെ റോഡുകളുടെ വശത്ത് മനോഹരമായ നിറങ്ങളുടെ കാഴ്ചയാണൊരുക്കുന്നത്. 

അടുത്തയിടെ തമിഴ്നാട്ടിലുണ്ടായ പ്രളയത്തില്‍ പൂ വ്യവസായത്തിന് കനത്ത തിരിച്ചടിയേറ്റെങ്കിലും ആവശ്യക്കാര്‍ നിരവധിയുള്ളതു കാരണമാണ് തമിഴ്നാട്ടില്‍ നിന്നും പൂവ്യാപാരികള്‍ എത്തിയിട്ടുള്ളത്.ഉത്സവകാലമായതിനാല്‍ ക്ഷേത്രങ്ങളും പൂജകള്‍ക്കും പൂക്കള്‍ ധാരാളം ഉപയോഗിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂക്കളുടെ വില പതില്‍ മടങ്ങ് വര്‍ദ്ധിച്ചതോടെ വ്യാപാരം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. 

പുതുവത്സര കൈനീട്ടത്തിനായി നാരങ്ങാ കൈമാറുന്ന പതിവുള്ളതിനാല്‍ മൂന്നാറില്‍ നാരങ്ങാ വ്യാപാരവും പൊടിപൊടിക്കുകയാണ്.തമിഴ് സംസ്‌കാരത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായും തടസ്സങ്ങള്‍ അകറ്റാനുള്ള കഴിവുണ്ടെന്നും നാരങ്ങായെ കരുതി വരാറുണ്ട്. 

അതു കൊണ്ടുതന്നെ പുതുവത്സരപ്പുലരിയില്‍ എല്ലാം നാരങ്ങാ കൈമാറുന്നത് പതിവാണ്. വെറുതെ കൈമാറിയാല്‍ മാത്രം പോരാ. നാരങ്ങാ നല്‍കുമ്പോള്‍ അതിന് പകരമായി ചില്ലറത്തുട്ടുകളോ രൂപാ നോട്ടുകളോ തിരികെ നല്‍കുകയും വേണം. പൂക്കളും നാരങ്ങയും മൂന്നാറില്‍ നിറക്കാഴ്ചകള്‍ ഒരുക്കുമ്പോള്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളും പുതുവത്സര ലഹരിയിലാണ്.