മണ്ണുമാന്തി യന്ത്രവുമായെത്തി 40 അംഗ സംഘം വീടുപൊളിച്ചു; കർഷകസംഘം നേതാവിനെയും വീട്ടുകാരെയും ആക്രമിച്ചു
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു
കാസർകോട്: കുമ്പളയിൽ കർഷക സംഘം നേതാവിന്‍റെ വീട് 40 പേരടങ്ങുന്ന സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന് പരാതി. ബംബ്രാണയിലെ അബ്ദുള്ളക്കുഞ്ഞിയാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്. വീട് പൊളിക്കുന്നത് തടയുന്നതിനിടെ പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൾ റഹീം എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ 40 പേർക്കെതിരെ കേസെടുത്ത് കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു. അബ്ദുള്ളക്കുഞ്ഞിയുടെ അച്ഛൻ കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമ സംഭവത്തിൽ സംഘടനക്ക് ബന്ധമില്ലെന്നും വീട് ഹൈക്കോടതി വിധിയനുസരിച്ച് അബ്ദുള്ള കുഞ്ഞിയുടേതല്ലെന്നുമാണ് എസ് ഡി പി ഐ യുടെ പ്രതികരണം.