25 വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കിക്കുള്ളിലെ കലാഹൃദയം; ഇത് പൊലീസ് കലാമേള
പൊലീസുകാരും പൊലീസിലെ മജിസ്റ്റീരിയല്‍ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും മറ്റുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായായിരുന്നു മത്സരം
തിരുവനന്തപുരം: പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുമായി കലാമേളയൊരുക്കി കേരളാ പൊലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് പൊലീസുകാരുടെ കലാമേളയെന്ന ആശയത്തിന് പിന്നില്‍. 25വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊലീസുകാരുടെ കലാമേള സംഘടിപ്പിച്ചത്.
കാക്കി കുപ്പായത്തിൽ മാത്രം കണ്ടവര്‍ എഴുത്തുകാരായും നര്‍ത്തകരായും പാട്ടുകാരായും വേദിയിലെത്തിയപ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി. പൊലീസുകാരും പൊലീസിലെ മജിസ്റ്റീരിയല്‍ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും മറ്റുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമായായിരുന്നു മത്സരം.
കലാമേള സൂര്യാകൃഷ്ണമൂര്‍ത്തിയും നടി ജലജയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രചനാ മത്സരങ്ങള്‍ ഉള്‍പ്പെടെ 24 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളേജില്‍ രണ്ട് സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്.എല്ലാ ജില്ലകളിലും കലാമേള നടക്കുന്നുണ്ട്. ജില്ലാതലത്തില്‍ വിജയികളാവുന്നവര്‍കോഴിക്കോട് നടക്കുന്ന സംസ്ഥാന കലാമേളയില്‍ മാറ്റുരയ്ക്കും.