അനധികൃത മൃഗക്കടത്ത് തടയുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പ് 20 അതിർത്തി ചെക്ക് പോസ്റ്റുകൾ നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി സിസിടിവി നിരീക്ഷണവും രോഗപരിശോധനയ്ക്കായി ലബോറട്ടറികളും സ്ഥാപിക്കും.

തിരുവനന്തപുരം: അനധികൃത മൃഗക്കടത്ത് തടയാനും ഫീസ് ഉയർത്തി വരുമാനം വർദ്ധിപ്പിക്കാനും സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള 20 അതിർത്തി ചെക്ക് പോസ്റ്റുകൾ നവീകരിക്കാൻ നടപടി ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സിസിടിവി നിരീക്ഷണവും രോഗങ്ങളുടെ സ്ക്രീനിംഗിനായി ചെക്ക്പോസ്റ്റിൽ ലബോറട്ടറികളും സ്ഥാപിക്കും. ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് ചെക്ക്പോസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മൃഗങ്ങളെ കടത്തിക്കൊണ്ടു വരുമ്പോൾ പാലിക്കേണ്ട നിയമ നടപടികളെക്കുറിച്ചും അതിർത്തി കടന്നുവരുന്ന മൃഗശേഖരത്തിൽ സംസ്ഥാനത്തിന്റെ വരുമാനം ഉറപ്പാക്കുന്നതിനും രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനും പ്രത്യേകം പരിശീലന പരിപാടി വകുപ്പ് സംഘടിപ്പിക്കുന്നു. ആദ്യഘട്ട പരിശീലനം സെപ്തംബർ 29ന് തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. രാവിലെ 9.30 മുൻ ഡിജിപി ഡോ.ബി. സന്ധ്യ ഉദ്ഘാടനം ചെയ്യും.