യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്നാരോപിച്ച് കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ടോം വട്ടക്കുഴിയുടെ ചിത്രത്തിനെതിരെ പ്രതിഷേധം. സിറോ മലബാർ സഭ രംഗത്തെത്തിയതോടെ, 'ഇടം' എന്ന പേരിലുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു. 

കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണത്തെ തുടർന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. ഇടം എന്ന പേരിൽ പ്രദർശനം നടക്കുന്ന ഗാർഡൻ കൺവെൻഷൻ സെന്ററിലെ പ്രദർശനമാണ് നിർത്തിവെച്ചത്. ചിത്രത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി. ടോം വട്ടക്കുഴിയുടെ ദുവാംഗിയുടെ ദുർമൃത്യു' എന്ന പെയിന്റിങ്ങിനെതിരെയാണ് വിമർശനമുയർന്നത്. അന്ത്യ അത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അപമാനിക്കുകയാണെന്ന് സിറോ മലബാർസഭ കുറ്റപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിച്ച ഗാലറിക്കു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധവും നടന്നു.

 കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോൺ​ഗ്രസ് എം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇത്തരത്തിൽ ഉള്ള നടപടികൾ പ്രതിഷേധാർഹമാണ്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണം. രാജ്യത്ത് ഉടനീളം മതസൗഹാർദ്ദം തകർക്കുന്ന തരത്തിൽ ചില കോണുകളിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ജില്ലാ കലക്റ്റർക്കും പരാതി ലഭിച്ചു. ബിനാലെയുടെ ഭാഗമായ 'ഇടം' പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ചിത്രമാണ് വിവാദമായത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ചൂണ്ടിക്കാട്ടി ജില്ലാ കളക്റ്റർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും എറണാകുളം സ്വദേശി തോമസ് പരാതി നൽകി. 2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചതെന്നാണ് പരാതി.