പതിനഞ്ചോളം കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.  എളമക്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ് വിഷ്ണു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റ് ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണ്.  

കൊച്ചി: വയസ്സായ സ്ത്രീകളെ കണ്ടെത്തി അവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നയാൾ പിടിയിലായി. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംഗ്ഷസ് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര പള്ളിലാങ്കര എച്ച്എംടി ജംഗ്ഷന് സമീപം കുന്നത്ത് കൃഷ്ണ കൃപ വീട്ടിൽ വിഷ്ണു അരവിന്ദ് (38)നെയാണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്ത് കുന്നിന് സമീപമുള്ള പലചരക്ക് കടയിൽ ബബിൾഗം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി 74 വയസ്സുള്ള വൃദ്ധയെ ആക്രമിച്ച് സ്വർണ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.

തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് അന്വേഷിച്ച് എത്തിയപ്പോൾ നാഗപ്പുഴ വന മേഖലയിലേക്ക് മോഷ്ടാവ് ഓടിക്കയറി. തുടർന്ന് നാട്ടുകാരെയും കൂട്ടി എട്ട് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പതിനഞ്ചോളം കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഉൾപ്പെട്ട മറ്റ് കേസുകളും സമ്മതിച്ചിട്ടുണ്ട്. എളമക്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതിയാണ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആലുവ മാർക്കറ്റ് ഭാഗത്ത് നിന്ന് മോഷ്ടിച്ചതാണ്. ഇതിനു കേസെടുത്ത് അന്വേഷണം നടക്കുകയായിരുന്നു.

ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ബിനാനിപുരം ഇൻസ്പെക്ടർ ജി ഹരീഷ്, എസ്ഐമാരായ എംഎം ദേവരാജ്, കെ പി ഷാജി, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് അമീർ, കെഎം മനോജ്, മാഹിൻ ഷാ അബൂബക്കർ, മനു പി ജോസ്, എംഎസ് സന്ദീപ്, അനൂപ് കൃഷ്ണൻ, അനിൽ കുമാർ, ആർ അരവിന്ദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.