Asianet News MalayalamAsianet News Malayalam

കാലവർഷം; കോഴിക്കോട് 699 പേരെ 37 ക്യാമ്പുകളിലേക്ക് മാറ്റി, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേകസൗകര്യം

അപകടസാധ്യത കണക്കിലെടുത്ത് കിഴക്കോത്ത് പാലോറമലയിലെ നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ശനിയാഴ്ച ആറ് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കനത്ത മഴ ആരംഭിച്ച വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ താലൂക്കില്‍ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Kozhikode 699 persons were relocated in 37 camps
Author
Kozhikode, First Published Aug 9, 2020, 11:15 PM IST

കോഴിക്കോട്: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 37 ക്യാമ്പുകളിലായി  699 പേരെ  മാറ്റിപ്പാർപിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുള്ള ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയവരെ ട്രീന്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റിയത്. നാല് താലൂക്കുകളിലായി 50 ലക്ഷം രൂപയുടെ പ്രാഥമിക നാശനഷ്ടം കണക്കാക്കുന്നു.

കോഴിക്കോട് താലൂക്കില്‍ 11 വില്ലേജുകളിലായി 20 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 220 പേരാണ് വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിലേക്ക് മാറിയത്. മാവൂര്‍ ജിഎച്ച്എസ്എസില്‍ രണ്ട് കുടുംബങ്ങളിലെ ആറ് പേരെയാണ് ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചത്. തെങ്ങിലക്കടവ് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 13 പേരെയും മാവൂര്‍ ജിഎംയുപി സ്‌കൂളില്‍ ആറ് കുടുംബത്തിലെ 13 പേരെയും കച്ചേരിക്കുന്ന് അംഗന്‍വാടിയില്‍ ഒരു കുടുംബത്തിലെ എഴ് പേരെയും വളയന്നൂര്‍ ജിയുപിഎസില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള നാല് പേരെയും മുഴപ്പാലം മദ്രസ്സയില്‍ നാല് കുടുംബത്തിലെ 16 പേരുമാണ് താമസിക്കുന്നത്. കുമാരനല്ലൂര്‍ വില്ലേജില്‍ ആസാദ് യുപി സ്‌കൂളില്‍ ഏഴ് കുടുംബങ്ങളില്‍ നിന്നുള്ള 19 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. മൂട്ടോളി അംഗന്‍വാടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. 

പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തുര്‍ എഎല്‍പി സ്‌കൂളില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി എട്ട് പേരും, ചെറുകുളത്തുര്‍ വെസ്റ്റ് അംഗന്‍വാടിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുമാണ് താമസിക്കുന്നത്.  ചെറുവണ്ണൂര്‍ വില്ലേജിലെ ലിറ്റില്‍ ഫ്ലവര്‍ എയുപി സ്‌കൂളില്‍ ഏഴ് കുടുംബങ്ങളിലെ 26 പേരും ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ മൂന്ന് കുടുംബങ്ങളിലെ ആറ് പേരെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ താമസിക്കുന്നുണ്ട്. 

ഒളവണ്ണ വില്ലേജിലെ കൊടിനാട്ടുമുക്ക് ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് മാറ്റി താമസിപ്പിച്ചത്. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ പൈങ്ങോട്ടുപുറം തിരുത്തിമ്മല്‍ അംഗനവാടിയില്‍ മൂന്ന് കുടുംബത്തില്‍ നിന്നായി 12 പേരെ മാറ്റി താമസിപ്പിച്ചു. കക്കാട് വില്ലേജില്‍ ചോനാട് അംഗന്‍വാടിയില്‍ മൂന്ന് കുടുംബത്തിലെ എട്ട് പേരാണ് താമസിക്കുന്നത്. വേങ്ങേരി വില്ലേജില്‍ ഗവ പോളിടെക്നിക്കില്‍ 15 കുടുംബങ്ങളില്‍ നിന്നായി  53 പേര്‍ താമിസിക്കുന്നുണ്ട്. പ്രോവിഡന്‍സ് കോളേജിലെ ക്യാമ്പിൽ രണ്ട് പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. കക്കോടി വില്ലേജില്‍ പടിഞ്ഞാറ്റുമുറി ജിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള 4 പേരെയും കുരുവട്ടൂര്‍ വില്ലേജില്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ട് കുടുംബത്തില്‍ നിന്നായി നാല് പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ചേളന്നൂർ പഞ്ചായത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആറ് കുടുംബങ്ങളെയും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മൂന്ന്  കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളം കയറിയ വിവിധ സ്ഥലങ്ങളിൽ ജാഗ്രതാ  നിർദ്ദേശം നൽകിയിട്ടുണ്ട്. 12 മീറ്റർ പൊതുവഴി തകർന്നു.

കൊയിലാണ്ടി താലൂക്കിൽ നിലവില്‍ നാല്  ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 86 പേരാണ് നാല് ക്യാമ്പുകളിലായി ഉള്ളത്.  ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി പാരിഷ് ഹാളില്‍ ആരംഭിച്ച ക്യാമ്പില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 54 പേരാണ് ഉള്ളത്. മൂടാടി നസ്രത്തുല്‍ ഇസ്ലാം മദ്രസയില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 14 പേരാണ് ഉള്ളത്. മൂടാടി ഗോപാലപുരം ഗോഖലെ യു.പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള 12 പേരാണ് ഉള്ളത്.കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ കെ ഗോകുല്‍ ദാസ് അറിയിച്ചു.

വടകര താലൂക്കിൽ  10 ക്യാമ്പുകളാണ് ഉള്ളത്. ആകെ 71 കുടുംബങ്ങളിൽ നിന്നായി 244 പേർ ക്യാമ്പുകളിലുണ്ട് ബന്ധുവിടുകളിൽ 1670 കുടുംബങ്ങളിൽ നിന്നായി 6513 പേരാണ് ഉള്ളത്. മരുതോങ്കര നെല്ലിക്കുന്ന് ഷെൽട്ടർ,  മരുതോങ്കര വാർഡ് ഒന്നിൽ അങ്കണവാടി, മരുതോങ്കര വാർഡ് ആറിൽ അങ്കണവാടി, ഒഞ്ചിയം അങ്കണവാടി, തിനൂർ സെൻ്റ് ജോർജ് എച്ച്എസ്, വിലങ്ങാട് സെൻ്റ് ജോർജ് എച്ച് എസ്, ചോറോട് എരപുരം എംഎൽപി സ്കൂൾ,  ചെക്യാട് ജാതിയേരി എംഎൽപി സ്കൂൾ, തോടന്നൂർ എംഎൽപി സ്കൂൾ, മണിയൂർ എംഎച്ച്ഇഎസ് കോളജ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. 

താമരശേരി താലൂക്കില്‍ തിരുവമ്പാടി, കോടഞ്ചേരി, കട്ടിപ്പാറ വില്ലേജുകളിലെ മൂന്ന്  ക്യാമ്പുകളിലായി 53 കുടുബങ്ങളിലെ 149 പേരാണുള്ളത്. പുതിയ ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല. കനത്ത മഴയിലും കാറ്റിലും ഞായറാഴ്ച താലൂക്കില്‍ മൂന്ന് വീടുകള്‍ ഭാഗികയായി തകര്‍ന്നു. വീടിന് മുകളില്‍ കവുങ്ങ് വീണു ഒരാള്‍ക്ക് പരിക്കേറ്റു. കോടഞ്ചേരി മരുതിലാവ്, വടക്കേത്തറ കുഞ്ഞുമുഹമ്മദ്, നെല്ലിപ്പൊയില്‍ പാറക്കല്‍ മുഹമ്മദ്, ഉണ്ണികുളം ചെയിമഠം മൊയ്തീന്‍കുട്ടി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പാറക്കല്‍ മുഹമ്മദിനാണ് കവുങ്ങ് വീടിന് മുകളിലേക്ക് വീണ് പരിക്കേറ്റത്. 

അപകടസാധ്യത കണക്കിലെടുത്ത് കിഴക്കോത്ത് പാലോറമലയിലെ നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ശനിയാഴ്ച ആറ് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. കനത്ത മഴ ആരംഭിച്ച വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ താലൂക്കില്‍ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 12.5 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.

Follow Us:
Download App:
  • android
  • ios