ആ തലയോട്ടിയും അസ്ഥിയും ആരുടേത്? നിർണായകമാകുക ഡിഎൻഎ ഫലം, കൊലപാതക സാധ്യതയും അന്വേഷിക്കും
മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടിയും അസ്ഥിയും കിടന്നിരുന്നത്.
![Kozhikode police waits dna test result to detect the identity of skull and bones prm Kozhikode police waits dna test result to detect the identity of skull and bones prm](https://static-ai.asianetnews.com/images/01hm06szxtzq93jyy4t2nrmav4/vadakara-skull_363x203xt.jpg)
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കടമുറിക്കുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹ ഭാഗങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണ്ണായകമാവുക. ദേശീയ പാതാവികസനത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തിക്കായി വടകര കുഞ്ഞിപ്പള്ളിയില്‍ തൊഴിലാളികള്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കത്തിനിടയിലാണ് മൃതദേഹ ഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കടമുറിക്കുള്ളില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
പൊലീസ് നടത്തിയ പരിശോധനയില്‍ സമീത്തുണ്ടായിരുന്ന വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെത്തി. ഈ മൊബൈല്‍ ഫോണിന്റെ ഉടമയായ കൊയിലാണ്ടി സ്വദേശി കുറച്ചു മാസങ്ങളായി മിസ്സിങ്ങാണ്. ഇയാള്‍ ദൂരസ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്ന ശീലുള്ള ആളെന്നാണ് ബന്ധുക്കളുടെ മൊഴി. ഡിഎന്‍എ പരിശോധനയ്ക്കായി ഇയാളുടെ ബന്ധുക്കളുടെ സാംപിളുകള്‍ അടുത്ത ദിവസം പൊലീസ് ശേഖരിക്കും. ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണ്ണായകമാവുക. നിരവധി ആളുകളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടിയും അസ്ഥിയും കിടന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.