കുടിശ്ശികയുടെ ആദ്യഘടു അടക്കേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു

കൊച്ചി: കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ വൈദ്യുതി വിച്ഛേദിച്ചു. ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക അടയ്ക്കാത്തതിനാൽ ആണ് കെ എസ് ഇ ബിയുടെ നടപടി. കുടിശ്ശികയുടെ ആദ്യഘടു അടക്കേണ്ട അവസാന തീയതി ഇന്നലെ ആയിരുന്നു. 13000 രൂപ ഇന്നലെ അടക്കാത്തതോടെയാണ് ഇന്ന് രാവിലെ കെ എസ് ഇ ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്.

ശമ്പളവും പെന്‍ഷനും കൂട്ടാന്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നോ? കണക്ക് നിരത്തി വിശദീകരണവുമായി കെഎസ്ഇബി

അതേസമയം മറ്റൊരു വാർത്ത ഉപഭോക്താക്കളില്‍ അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് വിശദീകരണവുമായി കെ എസ് ഇ ബി അധികൃതർ രംഗത്തെത്തി എന്നതാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിച്ചത് കെ എസ് ഇ ബിയുടെ വരുമാനത്തിന്റെ 21, 26, 23 എന്നീ ശതമാന നിരക്കുകളിലാണെന്നും അടുത്ത 2-3 വര്‍ഷ കാലയളവില്‍ ജീവനക്കാരുടെ വലിയ തോതിലുളള വിരമിക്കല്‍ പ്രതീക്ഷിക്കുന്നതു കൊണ്ട് ശമ്പള, പെന്‍ഷന്‍ ഇനത്തിലുളള ചെലവ് ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയില്ലെന്നും ഇതിന് ആനുപാതികമായി പെന്‍ഷന്‍ ബാധ്യതയുടെ വാല്യുവേഷന്‍ കുറയുമെന്നുമാണ് കെ എസ് ഇ ബിയുടെ വിശദീകരണത്തില്‍ പറയുന്നത്. സര്‍ക്കാര്‍ മാതൃകയില്‍ അഞ്ചു വര്‍ഷ കാലയളവിലാണ് കെ എസ് ഇ ബിയും ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നത്. ഇപ്രകാരം യൂണിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജൂലൈ 2018ല്‍ നല്‍കാനുളള ശമ്പള പരിഷ്കരണം നടപ്പിലാക്കിയത് 2021 ഏപ്രില്‍ 1 മുതല്‍ 2018 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ്. 2018 മുതലുളള ശമ്പള കുടിശ്ശിക കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി നാല് ഗഡുക്കളായി നല്‍കി. ജീവനക്കാര്‍ക്ക് 2021നു ശേഷം നല്‍‍കേണ്ട ക്ഷാമബത്ത ഇതുവരെ നല്‍കിയിട്ടില്ലെന്നും കെ എസ് ഇ ബിയുടെ വിശദീകരണത്തിൽ പറയുന്നുണ്ട്.