'സർക്കാർ ഇടപെടലിൽ വിശ്വാസം പോര', മത്സ്യത്തൊഴിലാളി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കൊല്ലം ലത്തീൻ രൂപത
'വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ എല്ലാം കഴിഞ്ഞു യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പ്'
തിരുവനന്തപുരം : തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കൊല്ലം ലത്തീൻ രൂപത. ബിഷപ്പ് പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ദീപം തെളിച്ച് പ്രതിഷേധിച്ചു. സർക്കാരിന്റെ ഇടപെടലിൽ വിശ്വാസമില്ലെന്ന് ബിഷപ് പോൾ ആന്റണി പ്രതികരിച്ചു. മുമ്പ് ഉണ്ടായിരുന്ന ഇടപെടലിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ മാറ്റി നിർത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി. വല്ലാർപാടം ടെർമിനലിന്റെ കാര്യത്തിലും പ്രളയസമയത്തും മത്സ്യത്തൊഴിലാളികളോട് വിവേചനമുണ്ടായി. മത്സ്യത്തൊഴിലാളികളുമായി സംവദിക്കാതെ എല്ലാം കഴിഞ്ഞു യോഗം ചേരാം എന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും കൊല്ലത്തേത് സൂചന സമരം മാത്രമാണെന്നും ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി വിശദീകരിച്ചു.
പ്രതിഷേധങ്ങൾ കടുത്തതോടെയാണ് മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായത്. മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്ക് മുൻകൈ എടുക്കുമെന്നും മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാമെന്നുമാണ് സർക്കാർ നിലപാട്.
കൊലക്ക് ശേഷം പ്രതികളെത്തിയത് ബാറിൽ, ഷാജഹാൻ കൊലക്കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അതേസമയം തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയർത്തി വിഴിഞ്ഞം തുറമുഖ കവാടം മത്സ്യത്തൊഴിലാളികൾ ഉപരോധിച്ചു. ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും പ്രതിഷേധസൂചകമായി കരിങ്കൊടി ഉയർത്തി. ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാർ അനുനയത്തിന് തയാറായിട്ടില്ല. പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുന്നതെന്ന തുറമുഖ മന്ത്രിയുടെ പരാമർശത്തിനെതിരെയും പ്രതിഷേധം ഉയർന്നു.
രാവിലെ ലത്തീൻ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി നാട്ടി. പിന്നാലെ മുല്ലൂരിലുള്ള തുറമുഖ കവാടത്തിലേക്ക് ഇടവകകളിൽ നിന്ന് പ്രതിഷേധക്കാർ ഇരച്ചെത്തി. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുരാധിവസം പൂർത്തിയാക്കുക, തീരശോഷണം തടയാൻ നടപടി എടുക്കുക, മുതലപൊഴി പോലെയുള്ള അപടകമേഖകളിൽ പരിഹാരം കണ്ടെത്തുക, സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ നൽകുക എന്നിങ്ങനെ 7 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധ സമരം.