നിലവിൽ എ ഗ്രേഡായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിൽ 14,957 പുസ്തകങ്ങളും 2930 അംഗങ്ങളുമുണ്ട്.
അമ്പലപ്പുഴ: ഒരു നാടിന്‍റെ അക്ഷര വെളിച്ചമായി മാറിയ ഗ്രന്ഥശാല ഇനി ഓർമകളിൽ. നീർക്കുന്നം ജന സേവിനി ഗ്രന്ഥശാലാക്കെട്ടിടമാണ് ദേശീയപാതാ വികസനത്തിനായി പൊളിച്ചുമാറ്റുന്നത്. 1949 ൽ നീർക്കുന്നം ജംഗ്ഷന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഗ്രന്ഥശാലക്ക് പിന്നീട് 1955 ലാണ് 6 സെന്‍റ് സ്ഥലം വാങ്ങിയത്. ഇവിടെ 1956 ൽ ആരംഭിച്ച കെട്ടിട നിർമാണം 1958 ൽ പൂർത്തിയായി. നിലവിൽ എ ഗ്രേഡായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിൽ 14,957 പുസ്തകങ്ങളാണുള്ളത്.
ഗ്രന്ഥശാലയില്‍ 2,930 അംഗങ്ങളുണ്ട്. ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിർമിക്കാനായി എം എൽ എ ആയിരുന്ന ജി സുധാകരൻ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലും പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലില്ലാത്തതുമായ സ്ഥലത്തിന് ആസ്തി വികസന ഫണ്ട് ചെലവഴിക്കാൻ സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയതോടെ പുതിയ കെട്ടിട നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല.
പിന്നീട് എം. എൽ. എയുടെ ഇടപെടലിനെത്തുടർന്ന് ധനകാര്യ വകുപ്പിറക്കിയ പ്രത്യേക ഉത്തരവിലൂടെ ഈ സാങ്കേതിക തടസ്സം മാറുകയായിരുന്നു. ദേശീയ പാതാ വികസനത്തിനായി ഒന്നര സെന്‍റ് സ്ഥലവും കെട്ടിടത്തിന്‍റെ മുൻ ഭാഗവും നഷ്ടപ്പെടും. എന്നാൽ, കെട്ടിടം കാലപ്പഴക്കമുള്ളതിനാൽ പൂർണമായും പൊളിച്ചു നീക്കുകയാണ്. ശേഷിക്കുന്ന സ്ഥലത്ത് ഉടൻ തന്നെ പുതിയ കെട്ടിട നിർമാണം ആരംഭിക്കുമെന്ന് സെക്രട്ടറി നന്ദകുമാർ പറഞ്ഞു. താൽക്കാലികമായി ലൈബ്രറി പ്രവർത്തനം തൊട്ടരികിലുള്ള ദേവപ്രഭ കെട്ടിടത്തിലേക്ക് മാറ്റും.
