കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. 13കാരിയെ പീഡിപ്പിച്ചതിനാണ് പെരുമ്പാവൂർ സ്വദേശിയും മദ്രസ അധ്യാപകനുമായ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി പീഡനം: ഡോക്ടർ അറസ്റ്റിൽ
ആലുവയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ (Doctor arrested in Rape case). ആലുവ എടത്തല സ്വദേശി ഹരികുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതിയായ ഡോക്ടര്‍ യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇവ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ കേസുകൾ കെട്ടിച്ചമച്ചതെന്ന് മോൻസൻ മാവുങ്കൽ
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ (Monson Mavunkal) സമർപ്പിച്ച ജാമ്യാപേക്ഷയിൽ (Bail Application) തനിക്കെതിരായ പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്ന് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയതായും പ്രതിക്ക് ജാമ്യം നൽകരുതെന്നും സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നാണ് മോൻസന്‍ ആരോപിക്കുന്നത്. മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
