ജില്ലയില്‍ കന്നുകാലികളെ ബാധിക്കുന്ന ഗുരുതരമായ 'മാള്‍ട്ടപ്പനി' റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. തളിക്കുളത്താണ് മാള്‍ട്ടപ്പനി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തളിക്കുളത്ത് ഒരു ഫാമിലെ ആടിനാണ് മാള്‍ട്ടപ്പനി കണ്ടെത്തിയത്. 

തൃശൂര്‍: ജില്ലയില്‍ കന്നുകാലികളെ ബാധിക്കുന്ന ഗുരുതരമായ 'മാള്‍ട്ടപ്പനി' റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. തളിക്കുളത്താണ് മാള്‍ട്ടപ്പനി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തളിക്കുളത്ത് ഒരു ഫാമിലെ ആടിനാണ് മാള്‍ട്ടപ്പനി കണ്ടെത്തിയത്. ഈ ഫാമിലുണ്ടായിരുന്ന മറ്റ് ആടുകളെ സമീപദിവസങ്ങളില്‍ വിറ്റഴിക്കുകയും ചെയ്തിരുന്നു. വിറ്റഴിക്കപ്പെട്ട ആടുകള്‍ക്കും ബ്രൂസെല്ല ബാക്ടീരിയ ബാധിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. മാള്‍ട്ടപ്പനി മനുഷ്യരിലേക്കും പടരുന്നതാണ്. വേവിക്കാത്ത ഇറച്ചി, നന്നായി തിളപ്പിക്കാത്ത പാല്‍ എന്നിവ വഴിയാണ് രോഗബാധയുണ്ടാവുക. 

ഗര്‍ഭഛിദ്രത്തിനും വന്ധ്യതയ്ക്കും മാള്‍ട്ടപ്പനി കാരണമാകാം. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ കരള്‍, ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. മാള്‍ട്ടപ്പനി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവഗൗരവത്തോടെയാണ് ആരോഗ്യവിഭാഗം നിരീക്ഷിക്കുന്നത്. മനുഷ്യരിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് മാള്‍ട്ടപ്പനി. ബ്രൂസില്ലോസിസ് അഥവാ മാള്‍ട്ടപ്പനി കന്നുകാലികളില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന രോഗമാണ്.