അടക്ക വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 22 പവനും കാറും കവർന്ന സംഭവം; പ്രധാന പ്രതി അറസ്റ്റിൽ
ഒളിവിൽ കഴിഞ്ഞ ഷംനാദിനെ മറ്റൊരു സാമ്പത്തിക ഇടപാട് കേസിൽ കൊച്ചിയിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു...
മലപ്പുറം: ചാലിശ്ശേരി സ്വദേശിയായ അടക്കാവ്യാപാരിയെ എടപ്പാളിൽ നിന്ന് തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് 22 പവൻ സ്വർണ്ണവും കാറും കവർന്ന സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. വെളിയംകോട് സ്വദേശി തണ്ണിതുറക്കൽ ഷംനാദ് (32)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ഷംനാദിനെ മറ്റൊരു സാമ്പത്തിക ഇടപാട് കേസിൽ കൊച്ചിയിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു, എസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിൽ എത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ, വ്യാപാരിയെ ആദ്യം കൊണ്ട് പോയ എടപ്പാൾ അണ്ണക്കംപാട് സ്വകാര്യ ലോഡ്ജിലും പിന്നീട് കൊണ്ട് പോയ വയനാട് വടുവഞ്ചാലിലെ റിസോർട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ മുഖ്യ പ്രതികൾ അടക്കം എട്ട് പേരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.