വണ്ടൂരിൽ കട്ടൻ ചായയിൽ വിഷം കലർത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. വ്യക്തി വൈരാഗ്യമാണ് കാരണം എന്നാണു പൊലീസ് പറയുന്നത്. രണ്ടു തവണ വിഷം കലര്‍ത്തിയതായി പ്രതി വ്യക്തമാക്കി.

മലപ്പുറം : വണ്ടൂരിൽ കട്ടൻ ചായയിൽ വിഷം കലർത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. കാരാട് വടക്കുംപാടം സ്വദേശി സുന്ദരനെ കൊല്ലാൻ ശ്രമിച്ച കേസിൽ കളപ്പാട്ടുക്കുന്ന് തോങ്ങോട്ട് വീട്ടിൽ അജയിയെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യമാണ് കാരണം എന്നാണു പൊലീസ് പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഓഗസ്റ്റ് പത്തിനും പതിനാലിനുമായിരുന്നു കേസിന് ആസ്പദമായ സംഭവം. ടാപ്പിങ് തൊഴിലാളിയാണ് കാരാട് വടക്കുംപാടം സ്വദേശി സുന്ദരൻ. പുലര്‍ച്ചെ തന്നെ ബൈക്കിൽ ടാപ്പിങ്ങിന് പോകും. ജോലിക്കിടയിൽ കുടിക്കാൻ ഫ്ലാസ്കിൽ കട്ടൻ ചായ കരുതാറുണ്ട്. ഇത് ബൈക്കിൽ തന്നെയാണ് പതിവായി വെക്കാറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചായ കുടിക്കുമ്പോൾ രുചി വിത്യാസവും അസ്വസ്ഥതയും അനുഭവപ്പെട്ടു. സംശയം തോന്നി പൊലീസിൽ പരാതിപ്പെട്ടു. ഒടുവിൽ പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് കളപ്പാട്ടുക്കുന്ന്

അജയിയിൽ ആണ്. പൊലീസ് വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് വിഷം കലര്‍ത്തിയ കാര്യം അജയ് സമ്മതിച്ചത്. രണ്ടു തവണ വിഷം കലര്‍ത്തിയതായി പ്രതി വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് കാരണം എന്നാണ് അജയ് പറഞ്ഞത്. അറസ്റ്റിന് ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.