മലപ്പുറം വേങ്ങരയിൽ സുഹൃത്തിന്റെ മരണമറിഞ്ഞ് മയ്യിത്ത് സന്ദർശിക്കാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ഏറെക്കാലത്തെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരേ ദിവസമാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒരേ ഖബർസ്ഥാനിൽ ഖബറടക്കി.
മലപ്പുറം: സുഹൃത്തിന്റെ മരണവിവരമറിഞ്ഞ് മയ്യിത്ത് സന്ദര്‍ശിക്കാനെത്തിയ വയോധികന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വേങ്ങര ഊരകം കുന്നത്ത് സ്വദേശി പറമ്പില്‍ മൊയ്തീന്‍ (82) മരണപ്പെട്ട വിവരമറിഞ്ഞ് എത്തിയ വള്ളിക്കാടന്‍ (ചാലില്‍) അയമു ഹാജി (75) ആണ് കുഴഞ്ഞുവീണ് മരണമടഞ്ഞത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഇരട്ട വിയോഗത്തിന്റെ നൊമ്പരത്തിലാണ് പ്രദേശം. പറമ്പില്‍ മൊയ്തീന്റെ ഖബറടക്ക ചടങ്ങുകള്‍ക്കായി മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് സുഹൃത്തായ അയമു ഹാജി വീട്ടിലെത്തിയത്.
എന്നാല്‍ മയ്യിത്ത് കണ്ടതിന് പിന്നാലെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലത്തെ അടുത്ത സുഹൃത്തുക്കളായ ഇരുവര്‍ക്കും ഒടുവില്‍ ഒരേ ദിവസം തന്നെയായിരുന്നു മരണവും സംഭവിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അഞ്ചുപറമ്പ് പുലിക്കല്‍ പറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വന്‍ ജനവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മരണപ്പെട്ട പറമ്പില്‍ മൊയ്തീന്റെ ഭാര്യ കദിയാമു ആണ്. മക്കള്‍: സുബൈര്‍, കുഞ്ഞിപ്പോക്കര്‍, അബ്ദുസ്സലാം, അമീര്‍, നൗഫല്‍, നുസൈബ. ഭാര്യ: ബിഷുമ്മ. മക്കള്‍: അബ്ദുസ്സലാം, അബ്ദു സത്താര്‍, ഷംസു, ഷരീഫ്, സക്കീന, സുലൈഖ, ഖദീജ.


