മാലിന്യ സംസ്കരണത്തിൽ നൂതന മാതൃക സൃഷ്ടിച്ച് മണർകാട് പെരുന്നാൾ. മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് ഉപയോഗിച്ച് 5.1 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിച്ചു.
കോട്ടയം: ജനലക്ഷങ്ങൾ പങ്കെടുത്ത മണർകാട് പള്ളിപ്പെരുന്നാൾ മാലിന്യ ജല സംസ്കരണത്തിൽ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടന്ന മണർകാട് സെന്റ് മേരീസ് പള്ളിയുടെ എട്ടുനോമ്പ് പെരുന്നാളിൽ ദിവസേന എട്ട് ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്തിരുന്നു. മലിനജല സംസ്കരണത്തിലെ കാര്യക്ഷമമായ ഇടപെടലുകൾ കാരണം ഇത്തവണത്തെ പെരുന്നാൾ ശുചിത്വപരിപാലനത്തിലും മാതൃകയായി. മുൻവർഷങ്ങളിൽ പെരുന്നാളിനോട് അനുബന്ധിച്ച മലിനജല സംസ്കരണം വലിയ വെല്ലുവിളികൾ ഉയർത്തിയ സാഹചര്യത്തിലാണ് ഇത്തവണ നൂതന സംവിധാനങ്ങൾ ഒരുക്കാൻ കുമരകം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്.
മലിനജല സംസ്കരണത്തിനായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് സേവനം ഒരുക്കുകയായിരുന്നു. ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിൽ ആയിരുന്നു 5 ലക്ഷത്തിലധികം വരുന്ന മലിനജല സംസ്കരണം എന്ന ദൗത്യം നടപ്പിലാക്കിയത്. മേഖലയിൽ വിന്യസിച്ച മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് (എംടിയു) ദിവസേന ശരാശരി 50,000 ലിറ്റർ മലിനജലം സംസ്കരിച്ചു. എട്ട് ദിവസങ്ങൾക്കിടെ ആകെ 5.1 ലക്ഷം ലിറ്റർ മലിനജലമാണ് ശുദ്ധീകരിച്ചത്. 85 മണിക്കൂർ കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു ശുചീകരണ പ്രക്രിയ. ശുചീകരിച്ച വെള്ളം കൃഷിക്കും മറ്റ് കുടിവെള്ള ഇതര പദ്ധതികൾക്കുമായാണ് വിനിയോഗിച്ചത്. ഇതോടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ മലിന ജലസംസ്കരണം പൂർത്തിയാക്കാൻ കഴിഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ ശുചിത്വം ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നുവെന്നും പഞ്ചായത്തിന്റെയും ഭൗമ എൻവിറോടെക്കിന്റെയും സഹകരണത്തോടെ സുരക്ഷിതവും ശുചിത്വമുള്ള അന്തരീക്ഷം തീർത്ഥാടകർക്ക് ഒരുക്കാനായി എന്നും പള്ളി ട്രസ്റ്റി ബെന്നി ടി ചെറിയാൻ വ്യക്തമാക്കി.
വലിയതോതിൽ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ മലിനജല സംസ്കരണം നടത്താനാകുമെന്ന് ഈ ഇടപെടൽ തെളിയിക്കുന്നു. ഇത്തരം മാതൃകകൾ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഭൗമ എൻവിറോടെക് ഡയറക്ടർ മനോഹർ വർഗീസ് പ്രതികരിച്ചു. വിശ്വാസികളുടെ വൻ പങ്കാളിത്തത്തോടൊപ്പം ശുചിത്വപരിപാലനത്തിലും കാര്യക്ഷമത കൈവരിച്ച മണർക്കാട് പെരുന്നാൾ, ഭാവിയിലെ വലിയ പൊതുചടങ്ങുകൾക്ക് മാതൃകയായി മാറുമെന്നാണ് പ്രതീക്ഷ.


